മലപ്പുറം: കോഴിമാലിന്യം ശേഖരിക്കുന്നതിന് ജില്ലയിലെ റെൻഡറിംഗ് പ്ലാന്റുകൾ ഏകപക്ഷീയമായി ചാർജ് വർധിപ്പിച്ചത് അംഗീകരിക്കില്ലെന്നും ചിക്കൻ വ്യാപാരികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് സംഘടന ഏതറ്റം വരെയും പോകുമെന്നും ചിക്കൻ വ്യാപാരി സമിതി ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
കിലോക്ക് അഞ്ച് രൂപ തോതിൽ കോഴിക്കടകളിൽനിന്ന് കോഴിമാലിന്യം ശേഖരിച്ചിരുന്ന റെൻഡറിംഗ് പ്ലാന്റുകാർ ഒറ്റയടിക്ക് ഏഴ് രൂപയാക്കി വർധിപ്പിക്കുകയാണ് ചെയ്തത്.
ഇതു സംബന്ധിച്ച് കോടതിയിൽ നിലനിൽക്കുന്ന കേസ് തീർപ്പാക്കുന്നത് വരെ മുൻ ഉത്തരവ് പ്രകാരമുള്ള അഞ്ച് രൂപ മാത്രമേ ഈടാക്കാവൂ എന്ന ഉത്തരവ് നിലനിൽക്കെയാണ് ഈ വർധനവ് നടപ്പാക്കിയത്.
ഇത് അംഗീകരിക്കില്ലെന്നും ചിക്കൻ വ്യാപാരികൾക്ക് ഗുണകരമല്ലാത്ത യാതൊരു അനുരഞ്ജനത്തിനും സംഘടന തയാറല്ലെന്നും യോഗം അറിയിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കി കിട്ടുന്നതിന് ജില്ലാതല ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ഇടപെടൽ നടത്തിയില്ലെന്നും യോഗം ആരോപിച്ചു.
യോഗത്തിൽ ആർ.വി. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. മുജീബ് കാളിപ്പാടൻ, പി.പി. ഷാനവാസ്, മുഹമ്മദ് തെയ്യന്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram