നിലമ്പൂർ: പരമ്പരാഗത പദ്ധതികളും ആധുനിക സംവിധാനങ്ങളും എഐ വിദ്യയും ഉപയോഗപ്പെടുത്തി വന്യമൃഗശല്യത്തിന് പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗ യാത്രയ്ക്ക് നിലന്പൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ യുഡിഎഫ് ഒരു പോലെ നേരിടും.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മതേതര കേരളം തിരിച്ചുപിടിക്കുമെന്ന് സതീശൻ പറഞ്ഞു. നിലന്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിൽ ടീം യുഡിഎഫ് കേരളത്തിന്റെ പുതുയുഗത്തിന് സജ്ജമായിരിക്കുകയാണ്. തീവ്ര വലതുപക്ഷ പാർട്ടിയായി സിപിഎം മാറി.
വികസനമല്ല വർഗീയത ചർച്ചയാക്കാനാണ് ചിലർ ശ്രമിക്കുന്നത്. സിപിഎം അവസരത്തിനൊത്ത് ന്യൂനപക്ഷ, ഭൂരിപക്ഷ പ്രീണനം നടത്തി ജനങ്ങളെ തമ്മിൽ അടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ഇഖ്ബാൽ മുണ്ടേരി അധ്യക്ഷത വഹിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, പി. അബ്ദുൾ ഹമീദ് എംഎൽഎ, ഷാനിമോൾ ഉസ്മാൻ, പി.ടി. അജയ് മോഹൻ, ആലിപ്പറ്റ ജമീല, എൻ.എ. കരീം, വി.എ. കരീം, എ. ഗോപിനാഥ്, പദ്മിനി ഗോപിനാഥ്, അഡ്വ. ബീനാ ജോസഫ് എന്നിവർ പ്രസംഗിച്ചു.