നിലമ്പൂർ: ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമോ? നിലന്പൂരിൽ രാഷ്ട്രീയ ചർച്ച മുറുകുന്നു. കോണ്‍ഗ്രസ് സിറ്റിംഗ് എംഎൽഎമാരിൽ പാലക്കാട്ടെയും തൃപ്പൂണിത്തുറയിലെയും ഒഴികേ എല്ലാ എംഎൽഎമാർക്കും സീറ്റ് നൽകാൻ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ചർച്ച സജീവമായത്.
മലപ്പുറം ജില്ലയിൽ കോണ്‍ഗ്രസിന് രണ്ട് എംഎൽഎമാരാണുള്ളത്. കെപിപിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാറും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും.
ആര്യാടൻ ഷൗക്കത്ത് നിലന്പൂരിലും എ.പി.അനിൽകുമാർ വണ്ടൂരിലും സ്ഥാനാർഥികളാകും. കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടികയുടെ ആദ്യ ലിസ്റ്റിൽ തന്നെ ഇരുവരുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് സാധ്യത.
കോണ്‍ഗ്രസിന് ജില്ലയിൽ മത്സരിക്കാൻ നാല് സീറ്റുകളാണ് ലഭിക്കുക. പൊന്നാനിയിലും തവനൂരിലും എൽഡിഎഫ് കുറച്ചുകാലമായി സ്ഥിരം ജയിച്ചുവരുന്ന സാഹചര്യമാണുള്ളത്. അതിനാൽ തന്നെ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് പൊന്നാനിയിലും തവനൂരിലും മത്സരിക്കാനുള്ള സാധ്യത കുറവാണ്.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, പാലക്കാട് ജില്ലയിലെ പട്ടാന്പി മണ്ഡലവുമായി വച്ചുമാറ്റാൻ തയാറാണെങ്കിലും പട്ടാന്പി വിട്ടു നൽകാൻ കോണ്‍ഗ്രസ് തയാറല്ല. നിലന്പൂർ മണ്ഡലത്തിൽ ഇക്കുറി വി.എസ്. ജോയിക്ക് സീറ്റ് നൽകണമെന്ന് കോണ്‍ഗ്രസിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നതായും സൂചനയുണ്ട്. കെഎസ്യു സംസ്ഥാന പ്രസിഡന്റ്, കെപിസിസി സെക്രട്ടറി, ഡിസിസി പ്രസിഡന്റ് എന്ന നിലകളിൽ മികച്ച പ്രവർത്തനം നടത്തിയിട്ടുള്ള വി.എസ്. ജോയിക്ക് ഇക്കുറി കോണ്‍ഗ്രസ് ജയസാധ്യതയുള്ള സീറ്റ് നൽകുമെന്നാണ് കോണ്‍ഗ്രസിൽ വലിയൊരു വിഭാഗം പ്രതീക്ഷിക്കുന്നത്. എന്തായാലും വി.എസ്. ജോയിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ച നിലന്പൂർ മണ്ഡലത്തിൽ സജീവമാണ്.
ജോയ് ഡിസിസി പ്രസിഡന്റായ ശേഷം ജില്ലയിൽ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ കഴിഞ്ഞുവെന്ന കാര്യത്തിൽ എതിരാളികൾക്കു പോലും സംശയമില്ല.തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോണ്‍ഗ്രസിന് മിന്നുംവിജയമാണുണ്ടായത്. കോഴിക്കോട്, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ ഏതെങ്കിലും ഒരു സീറ്റിൽ വി.എസ്. ജോയ് സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
Tags : Local News Nattuvishesham Malappuram