മരട്: യുവതിയെ വൈറ്റിലയിൽ റെയിൽവേ പാളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചിങ്ങവനം പൂവൻതുരുത്ത് മൂലക്കളത്തിൽ സുധാ ബേബി (46) നെയാണ് വൈറ്റിലയിൽ ഫ്ലൈ ഓവറിന് താഴെയായുള്ള റെയിൽവേ പാളത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഹൈക്കോടതി മുൻ ജീവനക്കാരനായ പൊന്നുരുന്നി കണ്ടത്തിൽ കെ.വി.ഷാജി (63) ആണ് പിടിയിലായത്.
ചൊവ്വാഴ്ച്ച പുലർച്ചെ ഇതിലൂടെ കടന്നുപോയ അമൃത എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് തൊട്ടടുത്ത ട്രാക്കിൽ മൃതദേഹം കിടക്കുന്നത് കണ്ട് വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്. തുടർന്ന് മരട് പോലീസ് സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് കണ്ടെത്തി. സമീപത്തായി രക്തക്കറ കണ്ടെത്തി. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.
മൃതദേഹത്തിനടുത്ത് നിന്ന് കിട്ടിയ ഫോണിലെ സിം കാർഡിൽ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഭർത്താവുമായി ബന്ധം വേർപെടുത്തിയ സുധാ ബേബി കഴിഞ്ഞ മൂന്നു മാസമായി പൂത്തോട്ടയിൽ അമ്മയ്ക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30 ഓടെ വൈറ്റില റെയിൽവേ ട്രാക്കിന് സമീപം സുധ ബേബി, ഷാജിക്കൊപ്പം കാറിൽ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇരുവരും റെയിൽവേ പാളത്തിനടുത്തേക്ക് നടന്നു പോകുന്നതും കുറെ നേരം കഴിഞ്ഞ് ഷാജി ഒറ്റയ്ക്ക് തിരിച്ചു പോകുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
ആത്മഹത്യയായിരുന്നുവെന്ന് കരുതും വിധം ട്രെയിൻ കടന്നുപോകുമ്പോൾ തല വേർപെടുന്ന രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെങ്കിലും ആ ട്രാക്ക് ട്രെയിൻ കടന്നു പോകുന്നതല്ലായിരുന്നു. യുവതിയുടെ തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. മുഖത്ത് കല്ല് കൊണ്ട് ഇടിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമായത്.
ഷാജിയും സുധയും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. സംഭവ സ്ഥലത്ത് വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഷാജി, സുധയെ കൊലപ്പെടുത്തി ട്രാക്കിൽ തള്ളുകയായിരുന്നു.പ്രതിയെ തിരിച്ചറിഞ്ഞയുടൻ തന്നെ പോലീസ് നടത്തിയ അന്വേഷണത്തിൽ കാക്കനാട് ഭാഗത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Tags :