റാന്നി: റോഡരികിലെ പെരുമരങ്ങളില്‍ പുഴുശല്യം രൂക്ഷമായതോടെ ഇടമുറിയില്‍ ജനജീവിതം ദുരിതത്തിലായി. ഇടമുറി റബര്‍ ബോര്‍ഡ് പരീക്ഷണത്തോട്ടത്തിലെ പെരുമരങ്ങളിലെ പുഴുശല്യമാണ് നാട്ടുകാരെ പൊല്ലാപ്പിലാക്കുന്നത്. മുക്കട - ഇ ടമണ് - അത്തിക്കയം എംഎല്‍എ റോഡില്‍ തോമ്പിക്കണ്ടം മുതല്‍ ഇടമുറി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപംവരെയാണ് യാത്ര ദുഷ്കരമായിരിക്കുന്നത്.
മരത്തില്‍നിന്നു പുഴുക്കള്‍ കൂട്ടത്തോടെ റോഡിലേക്കും യാത്രക്കാരുടെ ശരീരത്തേക്കും വീഴുന്നത് പതിവായതോടെ ഈ വഴി നടന്നുപോകാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. സ്കൂൾ കുട്ടികളാണ് പ്രധാനമായും ഇരകളാകുന്നത്. പുഴുക്കള്‍ ദേഹത്ത് വീണ് ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നത് കുട്ടികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
തോമ്പിക്കണ്ടം - ഇടമുറി റോഡിലൂടെ പോകുന്ന കാല്‍നടയാത്രക്കാര്‍ പുഴുക്കള്‍ ദേഹത്ത് വീഴാതിരിക്കാന്‍ കുട ചൂടി നടക്കേണ്ട അവസ്ഥയിലാണ്. പുഴുക്കളിൽനിന്ന് അലര്‍ജിയും ചര്‍മരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ഒരു മാസത്തിലധികമായി പുഴുശല്യം തുടങ്ങിയിട്ട്്. റബര്‍ ബോര്‍ഡ് അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഇടപെട്ട് പുഴുക്കളെ നശിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.