പ്രഭജിത്ത്
പൂച്ചാക്കൽ: ലഹരി ഗുളികയുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി മത്താനം വളവിന് കിഴക്കുവശം പത്മപ്രഭ വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന പ്രഭജിത്ത് (27) ആണ് 64 നൈട്രോ സൽഫാൻ ഗുളികകളുമായി അരൂർ പോലീസിന്റെ പിടിയിലായത്.
ഇന്നു രാവിലെ എട്ടിന് അരൂർ പമ്പിൽ നിന്നും സ്റ്റേഷനിലേക്ക് ഒരു കോൾ വരുകയും ഒരാൾ പമ്പിലെ ബാത്റൂമിൽ കയറിയിട്ട് ഇറങ്ങുന്നില്ല എന്നു പറയുകയും അരൂർ പോലീസ് സ്ഥലത്തെത്തി ബാത്റൂം തുറന്നപ്പോൾ ചന്തു ഇറങ്ങിയോടുകയും തുടർന്ന് പോലീസ് ഒരു കിലോമീറ്ററോളം പിന്തുടർന്ന് ഓടി ഇയാളെ പിടികൂടുകയുമായിരുന്നു.
ദേഹ പരിശോധന നടത്തിയതിൽ ഇയാളുടെ ബാഗിൽനിന്നു ഗുളികൾ കണ്ടെത്തുകയും ചെയ്തു. പ്രഭജിത്ത് അരൂർ, പൂച്ചാക്കൽ സ്റ്റേഷനുകളിൽ വധശ്രമം, മയക്കു മരുന്ന് കച്ചവടം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാൾ കാപ്പ പ്രകാരമുള്ള തടവിനുശേഷം ഒരുമാസം മുൻപാണ് പുറത്തിറങ്ങിയത്. ഇയാളുടെ പക്കൽനിന്നു കിട്ടിയ ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി എസ്ഐ അബീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.