Editorial Audio
ഇന്ത്യയിലെ ഗ്രാമജീവിതത്തിന്റെ നടു നിവർത്തിയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അഴിച്ചുപണിയുന്നു. ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ചില നല്ല നടപ്പുകൾ ഉണ്ടെങ്കിലും അടിത്തറ മാന്തി.
ഗ്രാമസ്വരാജ് എന്ന തത്വത്തിലൂടെ ഗ്രാമങ്ങളുടെ ശക്തീകരണം സ്വപ്നം കണ്ടിരുന്ന മഹാത്മാ ഗാന്ധിയുടെ പേര് പദ്ധതിയിൽനിന്നു വെട്ടുന്നതിന്റെ സുഖം ബിജെപിക്കല്ലാതെ എല്ലാവർക്കും ആസ്വദിക്കാനാകില്ല.
മറ്റൊന്ന്, പദ്ധതിയുടെ സാന്പത്തികച്ചെലവിന്റെ 40 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിൽ വച്ചു എന്നതാണ്. അതായത്, ദരിദ്രരുടെ ഉന്നമനത്തിൽനിന്ന് കേന്ദ്രം തന്ത്രപൂർവം ഒരു ചുവടുകൂടി പിന്മാറിയിരിക്കുന്നു.
പദ്ധതിയിലെ ചില്ലറ പരിഷ്കരണങ്ങൾകൊണ്ട് മാരക പ്രഹരങ്ങളുടെ ശേഷി കുറയ്ക്കാനാകുമെന്നു ബിജെപി കരുതുന്നുണ്ടാകും. അല്ലെങ്കിൽ അധികാരം തങ്ങളുടെ കൈയിലാണെന്ന ചിന്തയാകാം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഗാന്ധിജിയെ പുറത്താക്കാൻ ആദ്യമൊരു ഭീതിയുണ്ടായിരുന്നിരിക്കാം. ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ ഗാരന്റി യോജന’ എന്നാണ് ആദ്യം പുറത്തുവന്ന പേര്.
പക്ഷേ, തിങ്കളാഴ്ച ലോക്സഭാംഗങ്ങൾക്കു പരിശോധനയ്ക്കായി നൽകിയ ബില്ലിൽ ഗാന്ധിജിയെ പൂർണമായും ഒഴിവാക്കി. വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്നാണ് പുതിയ പേര്.
ചുരുക്കപ്പേര് വിബി ജി റാം ജി. ചുരക്കപ്പേര് കൂട്ടിവായിക്കുന്പോൾ റാം എന്നാകുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഒരു കാര്യത്തിൽ ആശ്വസിക്കാം. ഗോഡ്സെ വീഴ്ത്തിയ ഗാന്ധിജി ഒടുവിലുച്ചരിച്ചത്, തന്റെ ആത്മീയ പിൻബലമായിരുന്ന രാമനാമമായിരുന്നല്ലോ.
രാഷ്ട്രപിതാവിന്റെ പേര് വെട്ടിമാറ്റിയ മന്ത്രിയെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ചരിത്രം രേഖപ്പെടുത്തുമെന്നാണ് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞത്. പക്ഷേ, അതു ചൗഹാന്റെ മാത്രം തീരുമാനമല്ലല്ലോ!
2005ൽ യുപിഎ സർക്കാരാണ് ഗ്രാമീണജീവിതത്തെ കൈപിടിച്ചുയർത്തിയ വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. 2009ൽ മൻമോഹൻ സിംഗ് സർക്കാർ മഹാത്മാഗാന്ധിയുടെ പേരുകൂടി ചേർത്തു. 100 ദിവസത്തെ തൊഴിൽ ഉറപ്പായിരുന്നു.
പാവങ്ങളുടെയും സ്ത്രീകളുടെയും ജീവിതത്തിന് ഇത്ര അന്തസ് ഉറപ്പാക്കിയ മറ്റൊരു പദ്ധതിയുമില്ല. ഏതാനും വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയോടുള്ള എൻഡിഎ സർക്കാരിന്റെ നിസഹകരണം ശ്രദ്ധേയമായിരുന്നു. തൊഴിൽദിനങ്ങൾ കുറച്ചെന്നും ഫണ്ട് യഥാസമയം നൽകിയില്ലെന്നുമൊക്കെ ആരോപണങ്ങളുണ്ടായിരുന്നു.
പദ്ധതിയുടെ സ്വാധീനം വലുതാണെന്നും ഇല്ലാതാക്കുന്നത് ആത്മഹത്യപരമാണെന്നും കേന്ദ്രത്തിനറിയാം. ആളുകളെ ആകർഷിക്കാൻ തൊഴിൽദിനം 100ൽനിന്ന് 125 ആക്കി. പക്ഷേ, പദ്ധതിയുടെ ചെലവ് പൂർണമായും വഹിച്ചിരുന്ന കേന്ദ്രം 40 ശതമാനം സംസ്ഥാനങ്ങളുടെ ബാധ്യതയാക്കി.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാഷ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മാത്രം സംസ്ഥാന വിഹിതം 10 ശതമാനമായിരിക്കും. പദ്ധതിതന്നെ അട്ടിമറിക്കാനുള്ള നീക്കമായിട്ടാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്.
ഇപ്പോൾതന്നെ സാന്പത്തിക പരാധീനതകളിൽ ഉഴലുന്ന സംസ്ഥാനങ്ങൾ ഇതെങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നു കണ്ടറിയേണ്ടതുണ്ട്. അപ്പോൾ 125 ദിവസമാക്കിയെന്ന ബഹുമതി കൈക്കലാക്കുന്നതിനൊപ്പം, പദ്ധതി അവതാളത്തിലായാൽ സംസ്ഥാനത്തിന്റെ തലയിലാക്കുകയും ചെയ്യാം.
വിഹിതം സംസ്ഥാനങ്ങൾ നൽകണമെങ്കിലും മേൽനോട്ടം ഫലത്തിൽ കേന്ദ്ര ഗ്രാമീൺ റോസ്ഗാർ ഗാരന്റി കൗൺസിലിന്റെ പിടിയിലായിരിക്കും. സംസ്ഥാന ഗ്രാമീൺ റോസ്ഗാർ ഗാരന്റി കൗൺസിൽ ഇല്ലെന്നല്ല.
പുതിയ നിയമത്തിലെ ചില നിബന്ധനകൾ ഗുണകരവുമാണ്. ജലസുരക്ഷ ഉറപ്പാക്കുന്ന, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്ന, ഉപജീവന സൗകര്യങ്ങൾ വികസിപ്പിക്കുന്ന, കാലാവസ്ഥ സംരക്ഷിക്കുന്ന ജോലികൾക്കു മുൻഗണനയുണ്ട്.
ഇപ്പോൾ ജോലിക്കുവേണ്ടി ജോലി ചെയ്യുന്നതും കക്ഷിരാഷ്ട്രീയ ഇടപെടലുണ്ടാകുന്നതും സമയം പാഴാക്കുന്നതുമൊക്കെ യാഥാർഥ്യങ്ങളാണ്. പക്ഷേ, അവ തിരുത്താൻ രാഷ്ട്രീയ ഇച്ഛാശക്തി മതി. പുതിയ നിയമം, ഗാന്ധിജിയെ ഇറക്കിവിടാനും സാന്പത്തിക ബാധ്യതയിൽനിന്നു രക്ഷപ്പെടാനും അതേസമയം പ്രശസ്തി കൈവിടാതിരിക്കാനും മാത്രമാണെന്ന സൂചനകളേ കാണുന്നുള്ളൂ.
പരോക്ഷമായി രാഷ്ട്രപിതാവിനോടും പ്രത്യക്ഷമായി പ്രഥമ പ്രധാനമന്ത്രിയോടും ബിജെപി നിന്ദാപരമായ നിലപാടിലാണെന്ന ആരോപണത്തെ പുതിയ നീക്കം ബലപ്പെടുത്തുന്നുണ്ട്. അതുപോലെ, മുൻ സർക്കാരുകളുടെ നല്ല പദ്ധതികളൊക്കെ പേരുമാറ്റി സ്വന്തമാക്കിയിട്ടുമുണ്ട്.
നിർമൽ ഭാരത്-സ്വച്ഛഭാരത് അഭിയാൻ, ഇന്ദിരാ ആവാസ് യോജന-പ്രധാൻ മന്ത്രി ആവാസ് യോജന, ചേരി നിർമാർജനത്തിനുള്ള രാജീവ് ആവാസ് യോജന-സർദാർ പട്ടേൽ നാഷണൽ മിഷൻ ഫോർ അർബൻ ഹൗസിംഗ്, നാഷണൽ ഇ ഗവേണൻസ് പ്ലാൻ- മെയ്ക്ക് ഇൻ ഇന്ത്യ (ആത്മനിർഭർ ഭാരത്) ഇങ്ങനെ നിരവധി പദ്ധതികൾ.
ഈ അപകർഷതാബോധത്തിന്റെ തുടർച്ചയാണ് മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റുന്നതെന്നും വ്യാഖ്യാനിക്കപ്പെടും. കണക്കുകളനുസരിച്ച്, രാജ്യത്തെ വരുമാനത്തിന്റെ 58 ശതമാനവും വെറും 10 ശതമാനത്തിന്റെ കൈയിലാണ്. ബാക്കി 90 ശതമാനത്തെ ഉയർത്തുന്ന പദ്ധതികളിലൊന്നായിരുന്നു തൊഴിലുറപ്പ്.
അതിലൂടെ റേഷൻ വാങ്ങുന്ന 15.4 കോടി ആളുകളും അവരുടെ കുടുംബങ്ങളുമുണ്ട്. അവർക്കു കഞ്ഞിയും റൊട്ടിയും കൊടുക്കാൻ പഴയതുപോലെ തങ്ങൾക്കു പറ്റില്ലെന്ന കേന്ദ്രനിലപാട് നിർഭാഗ്യകരമാണ്. ചെയ്യുന്നത് ജനദ്രോഹമല്ലെന്നും നന്മയാണെന്നുമുള്ള ബോധ്യമുണ്ടായിരുന്നെങ്കിൽ, ബിഹാർ തെരഞ്ഞെടുപ്പിനുമുന്പ് ഇതിനുള്ള ധൈര്യം കാണിക്കുമായിരുന്നു. വോട്ട് ധ്രുവീകരണങ്ങൾ ദരിദ്ര ഭൂരിപക്ഷങ്ങൾക്കുവേണ്ടി ആയിരുന്നെങ്കിൽ!
Tags : DEEPIKA EDITORIAL