Editorial Audio
പറഞ്ഞുവരുന്പോൾ ജീവിതം വികസിതഭാരതത്തിലാണ്. പക്ഷേ, കീറക്കടലാസിന്റെ വിലപോലുമില്ലാത്ത ടിക്കറ്റുമായി വിമാനത്താവളത്തിലിരിക്കുന്നവരും ആയുസിന്റെ ബലംകൊണ്ടുമാത്രം ഹൈവേ യാത്ര പൂർത്തിയാക്കുന്നവരുമൊക്കെ ഓർമിപ്പിക്കുന്നത് കാളവണ്ടിയുഗത്തിന്റെ കെടുകാര്യസ്ഥതയാണ്.
ദിവസങ്ങൾക്കും മാസങ്ങൾക്കും മുന്പ് വാങ്ങിയ ടിക്കറ്റുമായി വിമാനത്താവളങ്ങളിലെത്തുന്പോഴാണ് യാത്രക്കാരോട് ഉളുപ്പില്ലാതെ വിമാനക്കന്പനികൾ പറയുന്നത്, വിമാനം റദ്ദാക്കിയെന്ന്. അമേരിക്കയിലേതിനേക്കാൾ മികച്ച വഴികളെന്ന പരസ്യം കേട്ടു കുതിച്ചവരാണ് ദേശീയപാതയിലെ പാതാളവിള്ളലിൽ തൂങ്ങിക്കിടക്കുന്നത്.
ചെയ്യുന്ന പണിക്ക് ഉറപ്പും ഉത്തരവാദിത്വവുമില്ലെങ്കിൽ ചോദിക്കാനും പറയാനുമൊരു സർക്കാരുണ്ടെന്നു വിമാനക്കന്പനികൾക്കും ദേശീയപാതക്കരാറുകാർക്കും തോന്നിയിരുന്നെങ്കിൽ രണ്ടാമതൊരു വിമാനം റദ്ദാക്കില്ലായിരുന്നു, രണ്ടാമതൊരു വഴി ഇടിഞ്ഞുതാഴില്ലായിരുന്നു. ഇടിയുന്ന മണ്ണിനും അടയുന്ന ആകാശത്തിനും മധ്യേ ജനം തിരയുന്നത് സർക്കാരിനെയാണ്.
ഭൂമിയിൽനിന്നു തുടങ്ങാം. ദേശീയപാത ഇടിഞ്ഞുതാഴ്ന്ന പരന്പരയിൽ ഏറ്റവും പുതിയത് കൊല്ലം ജില്ലയിലെ മൈലക്കാടാണ്. 30 മീറ്ററോളം നീളത്തിൽ പാര്ശ്വഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്കു താഴ്ന്ന് വലിയ ഗർത്തമുണ്ടായി. സ്കൂൾ വാൻ അടക്കം റോഡിലുണ്ടായിരുന്ന വാഹനങ്ങളിലെ ആളുകളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വിണ്ടുകീറിയ റോഡിൽനിന്നു വാഹനങ്ങൾ മാറ്റാൻ പറ്റാത്ത സാഹചര്യമായിരുന്നു.
ശിവാലയ കൺസ്ട്രക്ഷൻസാണ് ദേശീയപാതയുടെ ഈ ഭാഗം പണിതുകൊണ്ടിരുന്നത്. നിർമാണത്തിനിടെത്തന്നെ, റോഡിന്റെ സുരക്ഷ അപകടത്തിലാണെന്നു നാട്ടുകാരും പിന്നീട് ദേശീയപാതാ അഥോറിറ്റിയുടെ വിദഗ്ധസംഘവും മുന്നറിയിപ്പു നൽകിയിരുന്നതാണ്.
കായലിൽനിന്നുള്ള കളിമണ്ണ് ആലപ്പുഴ, കൊല്ലം ജില്ലകളിൽ ദേശീയപാതാ നിർമാണത്തിനു വ്യാപകമായി ഉപയോഗിക്കുന്നതിനാൽ വലിയ ആശങ്കയാണ് നിലവിലുള്ളത്. ആരു പറഞ്ഞിട്ടും കാര്യമില്ല. ദേശീയപാതാ അഥോറിറ്റിയുടെ കെടുകാര്യസ്ഥത രാജ്യത്തു പലയിടത്തും റോഡുകളും പാലങ്ങളും ഉൾപ്പെടെ നിർമിതികളുടെ തകർച്ചയ്ക്ക് ഇടയാക്കുകയാണ്.
കഴിഞ്ഞ മേയിൽ ദേശീയപാത 66ന്റെ ഭാഗമായ കേരളത്തിലെ റോഡുകൾ തുടർച്ചയായി ഇടിഞ്ഞുവീണതാണ്. അന്നും വാഹനങ്ങളും ആളുകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കുന്നിടിച്ചും ചതുപ്പു നികത്തിയുമുള്ള റോഡിന്റെ സുരക്ഷയെക്കുറിച്ച് ജനപ്രതിനിധികളും ജനങ്ങളും മുന്നറിയിപ്പു നൽകിയെങ്കിലും ഗൗനിച്ചില്ല.
മലപ്പുറം ജില്ലയിലെ വേങ്ങര, തലപ്പാറ, കൂരിയാട്, എടരിക്കോട് മമ്മാലിപ്പടി, ചെറുശാല, തൃശൂരിലെ ചാവക്കാട്, കണ്ണൂർ തളിപ്പറമ്പ് കുപ്പം, കാഞ്ഞങ്ങാട് ചെങ്കള-നീലേശ്വരം കല്യാൺ റോഡ്... മഴക്കാലം തുടങ്ങിയ സമയത്ത് ഒഴുകിപ്പോയ വഴികളേറെയാണ്. ഒരു പഞ്ചായത്ത് റോഡിന്റെ സുരക്ഷപോലുമില്ലാത്ത ഈ രാജപാതകൾ നിർമിക്കുന്ന സർക്കാർ സ്ഥാപനത്തിന്റെ പേരാണ് ദേശീയപാതാ അഥോറിറ്റി.
ദേശീയപാത ഇടിഞ്ഞുകൊണ്ടിരിക്കെയാണ് റദ്ദാക്കുന്ന വിമാനങ്ങളുടെ വാർത്ത വന്നത്. ആയിരക്കണക്കിനു വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്ന പതിനായിരക്കണക്കിനു യാത്രക്കാർ ദുരിതത്തിലായി. ഇൻഡിഗോ വിമാനക്കന്പനി സൃഷ്ടിച്ച ആ ദുരിതം വിറ്റു കാശാക്കാൻ മറ്റു വിമാനക്കന്പനികൾ ഉടനെയെത്തി.
5,000-10,000 രൂപ വരെയുള്ള ടിക്കറ്റ് 25,000-45,000 രൂപയ്ക്കു വിൽക്കാനിറങ്ങിയവരെ നിയന്ത്രിക്കാൻ ജനരോഷം ശക്തമായതോടെ കേന്ദ്രസർക്കാർ നിർബന്ധിതമായി. ഇതേ കന്പനികളാണ് വർഷങ്ങളായി ഓണം, ക്രിസ്മസ്, റംസാൻ വിശേഷാവസരങ്ങളിൽ ടിക്കറ്റിനു കൊള്ളവില ഈടാക്കുന്നത്. ജീവനക്കാരുടെ കുറവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഏർപ്പെടുത്തിയ പൈലറ്റുമാർക്കുള്ള പുതിയ ജോലി സമയപരിധിയുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നു ചൂണ്ടിക്കാണിക്കുന്നു.
ആഭ്യന്തര സർവീസുകൾ വൈകിയതോടെ അന്തർദേശീയ യാത്രക്കാരും കുടുങ്ങി. ആയിരക്കണക്കിനു സർവീസുകൾ ഇൻഡിഗോ റദ്ദാക്കുവോളം ഇത്തരമൊരു പ്രതിസന്ധി ഉടലെടുക്കുന്നത് കേന്ദ്രസർക്കാരും അറിഞ്ഞില്ലെന്നുവേണം കരുതാൻ. വിമാനയാത്രക്കാരെ ട്രെയിനിൽ കയറ്റിവിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. പരാതികളുടെ പാളത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന റെയിൽവേ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നു കണ്ടറിയണം.
കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഏറ്റവും പരിഹാസ്യമായ മുഖങ്ങളാണ് ദേശീയപാതയിലും വിമാനത്താവളങ്ങളിലും തെളിയുന്നത്. അറ്റകുറ്റപ്പണിപോലും യഥാസമയം നടത്താത്തതും അപകടസാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നതുമായ എയർ ഇന്ത്യ വിമാനങ്ങളുടെ വാർത്തകൾ വായിച്ചുതീരും മുന്പാണ് ഇൻഡിഗോ എന്ന ഒരൊറ്റ വിമാനക്കന്പനിയുടെ പാളിച്ച ഈ രാജ്യത്തെ വ്യോമഗതാഗതത്തെയാകെ താറുമാറാക്കിയത്.
ലോകത്തിനു മുന്നിൽ നാണംകെടുകയാണ് രാജ്യം. ദേശീയപാതയുടെ തകർച്ച വാർത്തപോലും അല്ലാതായി. ദേശീയപാത പണിതാലുടനെ, ഞങ്ങളെ കണ്ടോയെന്നു പറഞ്ഞ് ഓടിയെത്തുന്ന സംസ്ഥാന സർക്കാർ ഇടിയുന്ന പാതയ്ക്കരികെ നിന്ന് കേന്ദ്രത്തെ ചൂണ്ടിക്കാണിക്കും.
കരാറുകാരെ കരിന്പട്ടികയിൽപെടുത്തി തലയൂരാനുള്ള സാമർഥ്യമല്ലാതെ പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞിട്ടില്ല. ഏറ്റെടുക്കുന്ന കരാറുകൾ ചെറിയ തുകയ്ക്ക് ഉപകരാർ കൊടുത്തു കൈ നനയാതെ കാശുവാരുന്ന ചങ്ങാത്ത മുതലാളിമാരിലേക്കും അവരുടെ ഉന്നത രാഷ്ട്രീയബന്ധങ്ങളിലേക്കും വേണം അന്വേഷണം പോകാൻ.
ആകാശത്തും ഭൂമിയിലും ഈ കുറ്റകരമായ അനാസ്ഥ തുടരുന്പോൾ കേന്ദ്രസർക്കാർ കരിന്പട്ടികയിൽ സ്വന്തം പേരെഴുതി ചേർക്കുന്നതാണ് ജനം കാണുന്നത്. ദേശീയപാതയിലെ കളിമൺ റോഡുകൾ പോലെ, ഒരു ചാറ്റൽമഴയിൽ ഒലിച്ചുപോകുന്നതാകരുത് കൊട്ടിഘോഷിക്കുന്ന വികസിതഭാരതം.
Tags : Editorial Deepika Editorial news