തൃശൂർ: എക്സൈസ് സേനയിൽ 134 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. എക്സൈസ് സേനയെ നവീകരിക്കാനും ശക്തീകരിക്കാനുമുള്ള കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ശ്രമങ്ങളുടെ തുടർച്ചയാണ് നിയമനതീരുമാനം.
2016നുശേഷം രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലത്തായി പിഎസ്സി വഴി 2949 നിയമനങ്ങൾ നടന്നു. ഇവരടക്കം 5600 പേരാണ് എക്സൈസ് സേനയിലുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 507 തസ്തികകൾ സൃഷ്ടിച്ചിരുന്നു. പിന്നീട് 246 സിവിൽ വനിതാ എക്സൈസ് ഓഫീസർമാരുടെ തസ്തികകളും സൃഷ്ടിച്ചു.
കേരളത്തിലെ എക്സൈസ് സേന കുറ്റാന്വേഷണമികവിന്റെയും എൻഫോഴ്സ്മെന്റിന്റെയും കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സേനയാണ്. മയക്കുമരുന്ന്, അബ്കാരി കേസുകളിൽ ഇന്ത്യയിൽ ഏറ്റവും മികച്ച ശിക്ഷാനിരക്കും കേരളത്തിലാണ്. എക്സൈസ് അറസ്റ്റ് ചെയ്യുന്നവരിൽ 96.37 ശതമാനമാണു ശിക്ഷാനിരക്ക്.
ഈ സർക്കാരിന്റെ കാലത്താണ് എക്സൈസിൽ ക്രൈംബ്രാഞ്ച് രൂപീകരിച്ചത്. അവർ അന്വേഷിച്ച 16 കേസുകളിൽ പതിനാലിലും കുറ്റക്കാർക്കു ശിക്ഷ വാങ്ങിക്കൊടുക്കാനായി. 34 വർഷംവരെ ശിക്ഷ നൽകിയ കേസുകളുണ്ട്. പുതിയ വാഹനങ്ങൾ അനുവദിച്ചും സൈബർ വിംഗിനെ ശക്തിപ്പെടുത്തിയും എക്സൈസിനെ നവീകരിക്കാൻ നടത്തിയ ശ്രമങ്ങളാണ് നേട്ടത്തിനു പിന്നിലെന്നും മന്ത്രി വിശദീകരിച്ചു.
Tags : Minister M.B. Rajesh M.B. Rajesh Excise Force