ചെങ്ങന്നൂർ: കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ തപാൽ ശൃംഖലയിൽ വൻ അഴിച്ചുപണി. സംസ്ഥാനത്തെ 300 പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കാനോ ലയിപ്പിക്കാനോ ഉള്ള നീക്കം സജീവമായി. നിലവിൽ 36 ഓഫീസുകൾ പൂട്ടിക്കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ 86 എണ്ണംകൂടി പൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ തപാൽ ഓഫീസുകളിൽ 80 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ സ്പീഡ് പോസ്റ്റ്, രജിസ്റ്റേഡ് തപാൽ, പാഴ്സൽ എന്നിവ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതോടെ ഇല്ലാതാകും. കൂടാതെ, ഗ്രാമീണർ ഏറെ ആശ്രയിക്കുന്ന സേവനങ്ങളെ ഇത് നേരിട്ടു ബാധിക്കും.
പോസ്റ്റൽ സേവിംഗ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും പിൻവലിക്കലുകളും ബുദ്ധിമുട്ടിലാകും. ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് തപാൽ വഴിയുള്ള സേവനം ലഭിക്കാൻ പ്രയാസമേറും. കഴിഞ്ഞ ഓഗസ്റ്റിൽ എടുത്ത തീരുമാനപ്രകാരം ഇതിനോടകംതന്നെ വിവിധ ഡിവിഷനുകളിൽ ഓഫീസുകൾ പൂട്ടിക്കഴിഞ്ഞു. ഒറ്റപ്പാലം-അഞ്ച്, കണ്ണൂർ-നാല്, പാലക്കാട്, കാസർഗോഡ്, ഇരിങ്ങാലക്കുട, ചങ്ങനാശേരി-മൂന്നു വീതം, തൃശൂർ, മഞ്ചേരി, തിരൂർ, വടകര, എറണാകുളം, തിരുവനന്തപുരം (നോർത്ത്/സൗത്ത്) - രണ്ടു വീതം, കൊല്ലം - ഒന്ന് എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസുകൾ പൂട്ടിയിരിക്കുന്നത്.
പോസ്റ്റൽ ആക്ട് ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുനർ ഏകീകരണ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. നഗരങ്ങളിൽ രണ്ടു കിലോമീറ്റർ പരിധിയിലും ഗ്രാമങ്ങളിൽ അഞ്ചു കിലോമീറ്റർ പരിധിയിലും ഒന്നിലധികം ഓഫീസുകളുണ്ടെങ്കിൽ അവ മാറ്റുകയോ നിർത്തലാക്കുകയോ ചെയ്യണമെന്നാണ് കേന്ദ്രവാദം. തപാൽ ഓഫീസുകൾ ഇല്ലാത്തിടത്തേക്ക് സേവനമെത്തിക്കാനാണ് ഇതെന്നും സർക്കാർ അവകാശപ്പെടുന്നു.
എന്നാൽ, സേവനങ്ങൾ വെട്ടിക്കുറച്ച് ഈ മേഖലയെ പൂർണമായും സ്വകാര്യവത്കരിക്കാനുള്ള തന്ത്രമാണിതെന്ന് പരക്കെ ആക്ഷേപമുണ്ട്. വീടിനടുത്തുള്ള സേവനങ്ങൾ നഷ്ടപ്പെട്ട്, കിലോമീറ്ററുകൾ താണ്ടി പ്രധാന ഓഫീസുകളിൽ എത്തേണ്ടിവരുന്നത് ജനങ്ങൾക്ക് വലിയ സാമ്പത്തിക-സമയ നഷ്ടങ്ങളുണ്ടാക്കും.
Tags : Post offices closed Speed Post Registered Post Parcel