കണ്ണൂർ: സംസ്ഥാനത്ത് എച്ച്ഐവി ബാധിതരാകുന്നതിൽ 15-24 വയസിനിടയിലുള്ളവരുടെ എണ്ണം കുതിച്ചുയരുന്നു. മൂന്നു വർഷത്തിനിടെ 361 പേർക്കാണ് മയക്കുമരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിച്ച സൂചിയിൽനിന്ന് എച്ച്ഐവി പകർന്നത്.
ഈവർഷം എച്ച്ഐവി ബാധിതരായ കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണം കൂടിയിട്ടുണ്ട്. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ എച്ച്ഐവി ബാധിതരായവരിൽ 15.4 ശതമാനം പേർ 15നും 24 നും ഇടയിൽ പ്രായമുള്ളവരാണ്.
മയക്കുമരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിച്ച സൂചിയിലൂടെയാണ് ഇവർക്ക് രോഗാണു പകർന്നതെന്ന് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മൂന്നു വർഷത്തിനിടെ എച്ച്ഐവി ബാധിതരായ 166 പേർക്ക് രോഗം പകർന്നുകിട്ടിയ വഴിയേതെന്ന് അറിയില്ല. കോളജുകളിൽ ഉൾപ്പെടെ കൂട്ടമായി മയക്കുമരുന്ന് കുത്തിവയ്പിന് ഇരയായവർ ഇക്കൂട്ടത്തിലുണ്ട്.
അണുബാധയുള്ള അമ്മമാരിൽനിന്ന് കുട്ടികളിലേക്ക് രോഗം പകർന്നു കിട്ടിയത് 41 പേർക്കാണ്. 2022 മുതൽ 2024 വരെ സംസ്ഥാനത്തെ എച്ച്ഐവി ബാധിതരിൽ യഥാക്രമം ഒന്പത്, 12, 14.2 ശതമാനം പേർ 15നും 24നും ഇടയിലെ പ്രായക്കാരാണ്. ഇവരിൽ ഭൂരിഭാഗത്തിനും അണുബാധയുണ്ടായത് മയക്കുമരുന്ന് കുത്തിവച്ചതിലൂടെയാണ്.
മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 4477 പേർ എച്ച്ഐവി ബാധിതരായി. ഇതിൽ 3393 പുരുഷന്മാരും 1065 സ്ത്രീകളുമുണ്ട്. 90 പേർ ഗർഭിണികളും 19 പേർ ട്രാൻസ്ജെൻഡർമാരുമാണ്. ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേർപ്പെട്ടതിലൂടെയാണ് 2803 പേർക്ക് അണുബാധയുണ്ടായത്.
ആകെ അണുബാധയേറ്റവരുടെ 62.6 ശതമാനം ഈ വിഭാഗത്തിലാണ്. സ്വവർഗരതിയിലൂടെ 1101 പേർക്ക് അണുബാധയുണ്ടായി. 24.6 ശതമാനം ഈ വിഭാഗത്തിലാണ്. നിലവിൽ ഒരു മാസം കേരളത്തിൽ പുതുതായി 100 എച്ച്ഐവി ബാധിതർ ഉണ്ടാകുന്നത് വലിയ വെല്ലുവിളിയാണെന്ന് കണ്ണൂർ ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജി. അശ്വിൻ പറഞ്ഞു.
മൂന്നു വർഷത്തിനിടെ ഏറ്റവും കൂടുതൽ എച്ച്ഐവി ബാധിതരെ കണ്ടെത്തിയത് എറണാകുളം ജില്ലയിലാണ്; 850. തൊട്ടുപിന്നിൽ തിരുവനന്തപുരമാണ്- 555 പേർ. തൃശൂർ- 518, കോഴിക്കോട്- 441 , പാലക്കാട്- 371, കോട്ടയം- 350, കണ്ണൂർ-243, കൊല്ലം-223, മലപ്പുറം-215, ആലപ്പുഴ- 188, പത്തനംതിട്ട-162, ഇടുക്കി-155, കാസർഗോഡ്-139, വയനാട് -67 എന്നിങ്ങനെയാണ് എച്ച്ഐവി ബാധിതരുടെ എണ്ണം.
Tags : HIV HIV tested positive Kerala HIV