കൽപ്പറ്റ: വയനാട്ടിൽ കഴിഞ്ഞ 10 വർഷത്തിനിടെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒമ്പതു പേർ. ഏറ്റവമൊടുവിലെ ഇരയാണ് ശനിയാഴ്ച ഉച്ചയോടെ കടുവ പിടിച്ച പുൽപ്പള്ളി ദേവർഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ 65 കാരൻ കൂമൻ.
കാപ്പിസെറ്റ് ചെട്ടിമറ്റത്തിനു സമീപം പുഴയോരത്തുനിന്നാണ് കടുവ കൂമനെ പിടികൂടി വനത്തിലേക്ക് വലിച്ചിഴച്ചത്. ഈ വർഷം ജനുവരിയിൽ കടുവയുടെ ആക്രമണത്തിൽ മാനന്തവാടി പഞ്ചാരക്കൊല്ലി താറാട്ട് ഉന്നതിയിലെ രാധ കൊല്ലപ്പെട്ടിരുന്നു. കാപ്പി വിളവെടുപ്പിന് പഞ്ചാരക്കൊല്ലിയിലെ സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 45 കാരിയായ രാധ ആക്രമണത്തിനിരയായത്.
2024ൽ ജില്ലയിൽ രണ്ടുപേരുടെ ജീവനാണ് കടുവയെടുത്തത്. വടക്കേ വയനാട്ടിലെ പുതുശേരി വെള്ളാരംകുന്ന് പള്ളിപ്പുറം തോമസ്(സാലു-50), തെക്കേ വയനാട്ടിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂർ മരോട്ടിപ്പറന്പിൽ പ്രജീഷ്(36) എന്നിവരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ജനുവരി 11നാണ് തോമസിനെ കടുവ ആക്രമിച്ചത്. ചികിത്സയിലിരിക്കേ പിറ്റേന്നായിരുന്നു മരണം. ഡിസംബർ ഒമ്പതിന് പകൽ കൃഷിയിടത്തിലായിരുന്നു പ്രജീഷിന്റെ ദാരുണാന്ത്യം.
2015 ഫെബ്രുവരിയിൽ വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽപ്പെട്ട നൂൽപ്പുഴ പുത്തൂർകൊല്ലിയിൽ 62കാരൻ ഭാസ്കരനെ കടുവ കൊലപ്പെടുത്തിയിരുന്നു. വീടിന് ഒരു കിലോമീറ്റർ അകലെ വനത്തിൽ വിറകിനു പോയപ്പോഴാണ് ഭാസ്കരനെ കടുവ പിടിച്ചത്.
അതേവർഷം ജൂണിൽ വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തിൽ ആദിവാസി യുവാവ് ബാബുരാജിനെ(24)കടുവ കൊന്നു. വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ബാബുരാജിനു ദുര്യോഗം. വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽപ്പെട്ട കക്കേരി ഉന്നതിയിലെ ബസവയാണ് അക്കൊല്ലം കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമൻ. വനം-വന്യജീവി വകുപ്പിൽ ഫോറസ്റ്റ് വാച്ചറായിരുന്നു ബസവ.
2019 ഡിസംബറിലായിരുന്നു കടുവ ആക്രമണത്തിൽ മറ്റൊരു മരണം. വടക്കനാട് പച്ചാടി ഉന്നതിയിലെ ജഡയനെയാണ്(58) കടുവ പിടിച്ചത്. വീടിനടുത്ത് വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു ജഡയൻ. കാര്യന്പാതി ബസൻവൻകൊല്ലിയിലെ ശിവകുമാറായിരുന്നു(24) കടുവയുടെ അടുത്ത ഇര. 2020 ജൂണ് 17നാണ് ശിവകുമാർ കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കാൻ വനത്തിൽ പോയതായിരുന്നു ശിവകുമാർ.
അടുത്തിടെ പനമരത്തിനു സമീപം പച്ചിലക്കാട്, ചീക്കല്ലൂർ പ്രദേശങ്ങളിൽ കടുവ ഇറങ്ങിയിരുന്നു. രണ്ടു ദിവസം നാട്ടുകാരെയും വനം-പോലീസ് സേനാംഗങ്ങളെയും മുൾമുനയിൽ നിർത്തിയ കടുവ സ്വയം കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കൂമന്റെ മക്കൾക്ക് വനംവകുപ്പിൽ താത്കാലിക നിയമനം
പുൽപ്പള്ളി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ദേവർഗദ്ദ മാടപ്പള്ളി കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന്റെ മകൻ രവിക്കും മകൾ ഗീതയ്ക്കും വനംവകുപ്പിൽ താത്കാലിക നിയമനം നൽകും.
വണ്ടിക്കടവ് വനം ഓഫീസിൽ നാട്ടുകാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വനം-വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥർ നൽകിയതാണ് ഈ ഉറപ്പ്. രണ്ടു മക്കളാണ് കൂമന്. കുടുംബത്തിനു 10 ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കുമെന്നും 10 ലക്ഷം രൂപകൂടി ലഭ്യമാക്കാൻ സർക്കാരിന് ശിപാർശ നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൂമന്റെ മരണത്തെത്തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.
വിവിധ രാഷ്്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്. സുരേഷ്ബാബു, ബൈജു നമ്പിക്കൊല്ലി, അമൽ ജോയി, മണി പാമ്പനാൽ, സി.പി. വിൻസന്റ്, പി.എ. മുഹമ്മദ്, കെ.ഡി. ഷാജിദാസ്, ബിന്ദു പ്രകാശ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുണ് ഡാലിയയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്. കടുവയെ ജനവാസമേഖലയിൽനിന്നു മാറ്റാൻ നടപടി സ്വീകരിച്ചതായി വരുൺ പറഞ്ഞു.
Tags : Wayanad Tiger Kalpetta Kaduwa