തിരുവനന്തപുരം: സുദീർഘമായൊരു തെരഞ്ഞെടുപ്പു പ്രസംഗമായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ നടത്തിയത്. കേരളത്തിന്റെ ചരിത്രത്തിലെ നാലാമത്തെ നീളം കൂടിയ ബജറ്റ് പ്രസംഗത്തിലൂടെ ഇടതുഭരണത്തിന്റെ മേന്മകൾ ധനമന്ത്രി വിവരിച്ചു. കേന്ദ്ര സർക്കാർ സാന്പത്തികമായി ഞെരുക്കിയതിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു. എന്നിട്ടും മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ കേരളത്തെ സാന്പത്തികമായി കരകയറ്റിയതിന്റെ കഥയും പറഞ്ഞുവച്ചു. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണനേട്ടങ്ങൾ ബജറ്റ് പ്രസംഗത്തിൽ 15 പേജുകളിലാണു ധനമന്ത്രി വിശദീകരിച്ചിരിക്കുന്നത്.
ഇതിനിടയിലും രണ്ടു പ്രധാന വിഷയങ്ങളിൽ നയപരമായ വ്യക്തത മന്ത്രി വരുത്തി. ഒന്ന്, പങ്കാളിത്ത പെൻഷൻ സംബന്ധിച്ചാണ്. ഇത് ഉപേക്ഷിച്ച് പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സന്പ്രദായത്തിലേക്കു തിരിച്ചു പോകുമെന്ന് 2016ൽ ഇടതുപക്ഷം വാഗ്ദാനം ചെയ്തിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ പ്രകടമായ മെല്ലെപ്പോക്ക് കാണിച്ചെങ്കിലും ഒടുവിൽ പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. എന്നാൽ ഉറപ്പായ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്.
രണ്ടാമതായി കെ റെയിൽ ആണ്. പുതിയ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കെ റെയിലിനോടുള്ള പ്രിയം അവസാനിച്ചിട്ടില്ല. ഏതു പേരിലായാലും അതിവേഗ റെയിൽ പദ്ധതി കൊണ്ടുവരും എന്നുള്ള നിശ്ചയദാർഢ്യം ധനമന്ത്രിയുടെ വാക്കുകളിലും കാണാം. കെ റെയിൽ പദ്ധതി വരും കേട്ടോ എന്നതാണു തങ്ങളുടെ നിലപാട് എന്ന് മന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശന്പള കമ്മീഷനെ പ്രഖ്യാപിച്ചതൊഴിച്ചാൽ കാര്യമായ പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ല. പ്രഖ്യാപിച്ചതിൽ തന്നെ ഒരു ഗഡു ഡിഎ മാത്രമാണ് ഈ സർക്കാരിന്റെ കാലത്ത് പ്രതീക്ഷിക്കാനുള്ളത്. ഡിഎ കുടിശിഖയുടെ കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്. ഏതായാലും ശന്പള പരിഷ്കരണ പ്രഖ്യാപനം സർക്കാർ ജീവനക്കാരെ അത്രതന്നെ സന്തോഷിപ്പിക്കുമെന്നു കരുതാൻ വയ്യ.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ തദ്ദേശതെരഞ്ഞെടുപ്പിനു തൊട്ടു മുന്പു വർധിപ്പിച്ചതിനാൽ വീണ്ടുമൊരു വർധന ഉണ്ടായില്ല. എന്നാൽ ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെയൊക്കെ ആനുകൂല്യങ്ങളിൽ വർധന വരുത്തി. അസംഘടിത വിഭാഗക്കാർക്ക് ഇൻഷ്വറൻസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളിൽ ഒരു കോടിയോളം പേർക്ക് ഏതെങ്കിലും സാമൂഹ്യ സുരക്ഷാ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടുന്നു. അതായത് കേരളത്തിന്റെ ജനസംഖ്യയുടെ 30 ശതമാനം പേർ സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. ഇതിന്റെ രാഷ്ട്രീയം സർക്കാരിനും ഇടതുപക്ഷത്തിനും നന്നായി മനസിലാകുന്നുണ്ട്.
ചുരുക്കത്തിൽ വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ഇടക്കാല ബജറ്റിന്റെ സ്പിരിറ്റിൽ ഒരു മുഴുവൻ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണു മന്ത്രി. തെരഞ്ഞെടുപ്പുകാലമായതിനാൽ ആരെയും കാര്യമായി നോവിക്കാനും പോയിട്ടില്ല.
Tags : election speech Kerala Budget Minister K.N. Balagopal K.N. Balagopal