ബംഗളൂരു: ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ചയായിരുന്നു സി.ജെ.റോയിയുടേത്. കടമെടുക്കാതെ പ്രോജക്ടുകൾ പൂർത്തിയാക്കുന്ന സീറോ ഡെബ്റ്റ് മോഡൽ വിജയകരമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഈ തന്ത്രമാണ് സാമ്പത്തിക മാന്ദ്യകാലത്ത് തന്നെ പിടിച്ചു നിർത്തിയതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കേരളം, ബംഗളൂരു, ദുബായി എന്നിവിടങ്ങളിൽ നിരവധി പ്രോജക്ടുകൾ പൂർത്തിയാക്കിയ അദ്ദേഹം ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിലൊരാളാണ്. 300 ഏക്കറോളം വരുന്ന ഗോൾഫ് റിസോർട്ടും വില്ല പ്രോജക്ടും അദ്ദേഹത്തിന്റെ ബിസിനസ് മികവിന്റെ ഉദാഹരണമാണ്.
12 റോൾസ് റോയ്സ് കാറുകൾ ഉൾപ്പെടെ ലക്ഷ്വറി വാഹനങ്ങളുടെ വൻ ശേഖരം ഇദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യവാഹനമായ മാരുതി 800 പത്ത് ലക്ഷം രൂപയ്ക്ക് വീണ്ടെടുത്തത് വാർത്തകളിൽ ഇടംനേടിയിരുന്നു. 1994ൽ തന്റെ 25-ാം വയസിലാണ് സി.ജെ.റോയ് ckj 3637 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ചുവന്ന മാരുതി 800 ആദ്യമായി വാങ്ങുന്നത്. അന്ന് 1.10 ലക്ഷം രൂപയായിരുന്നു അതിന്റെ വില.
ഏതാനും വർഷങ്ങൾ ഉപയോഗിച്ച ശേഷം അദ്ദേഹം ആ കാർ വിറ്റു. പിന്നീട് പത്തുലക്ഷം രൂപയ്ക്ക് ആ കാർ തിരിച്ചു വാങ്ങിക്കുകയായിരുന്നു. ബിസിനസ് സാമ്രാജ്യം വളർന്നതോടെ ബുഗാട്ടി വെയ്റോൺ, റോൾസ് റോയ്സ്, ലംബോർഗിനി തുടങ്ങി നിരവധി ആഡംബര കാറുകൾ അദ്ദേഹത്തിന്റെ ഗാരേജിലെത്തിയെങ്കിലും പഴയ മാരുതി. വിട്ടുകൊടുക്കാൻ അദ്ദേഹം തയാറായിരുന്നില്ല.
ദുബായിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ വാഹനശേഖരത്തിന്റെ ആകെ മൂല്യം ഏകദേശം 10 മില്യൺ ഡോളറിൽ അധികമാണെന്നാണ് കണക്കാക്കുന്നത്.
Tags : C.J. Roy confident group luxury vehicles