കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇന്നു തന്നെ പരാതി നല്‍കി നിയമപരമായി മുന്നോട്ടു പോകുമെന്നു ഉഷ ജോസഫിന്‍റെ മകന്‍ ഷിബിന്‍. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും നഷ്‌ടപരിഹാരം വേണമെന്നും ഷിബിന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
അമ്പലപ്പുഴ പോലീസിലും എറണാകുളം പോലീസിനും പരാതി കൊടുക്കും. നമ്മള്‍ക്കു വന്നതു പോലെ മറ്റാര്‍ക്കും വരാന്‍ പാടില്ലെന്നു കരുതിയാണ് കേസുമായി മുന്നോട്ടുപോകുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണം. നഷ്ടപരിഹാരം വേണം. പല സ്ഥലത്തും ചികിത്സയ്ക്കായി പോയി. അമ്മ ഒരുപാട് അനുഭവിച്ചു. ഇതാണ് പ്രശ്‌നമെന്നു കണ്ടുപിടിക്കാനായില്ല. ഇപ്പോഴാണ് അറിയുന്നത്.
വീട്ടിൽ പോയി കണ്ടു
ഡോക്ടറുടെ വീട്ടില്‍പോയി പൈസ കൊടുത്തു കണ്‍സൾട്ട് ചെയ്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടില്‍ പോയി കണ്ടതിനു ശേഷമാണ് ഡോക്ടര്‍ ലളിതാംബിക വണ്ടാനത്തേക്കു റെഫര്‍ ചെയ്തത്. ഇനി വണ്ടാനം മെഡിക്കല്‍ കോളജിലേക്കുതന്നെ പോയി ഓപ്പറേഷന്‍ നടത്താൻ അമ്മയ്ക്കു നല്ല പേടിയുണ്ട്.
ഇടയ്ക്കു വേദന വരുമ്പോള്‍ ഓപ്പറേഷന്‍ ചെയ്തതു കൊണ്ടായിരിക്കുമെന്നാണ് കരുതിയത്.
വേദന വന്ന് ആശുപത്രിയില്‍ പോയപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്നായിരുന്നു അവർ സംശയിച്ചിരുന്നത്. അതിനു വേണ്ടി എക്‌സറേ എടുത്തപ്പോഴാണ് കത്രിക കണ്ടെത്തിയത്. വേദന വരുമ്പോഴൊക്കെ ആശുപത്രിയില്‍നിന്നു മരുന്നു തന്നു വിടുകയാണ് ചെയ്തിട്ടുള്ളത്. ആശുപത്രിയില്‍നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അങ്ങോട്ടു പോയപ്പോള്‍ തിങ്കളാഴ്ച വന്നാല്‍ മതി സര്‍ജറി ചെയ്തു മാറ്റി തരാമെന്നാണ് പറഞ്ഞതെന്നും ഷിബിന്‍ പറഞ്ഞു.
Tags : compensation Usha Joseph surgery medical negligence health department alapuzha medical college