നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിച്ച ശിക്ഷ തികച്ചും അപര്യാപ്തമാണ്. 2013 ല്‍ ഡല്‍ഹിയിലെ നിര്‍ഭയ കേസിനുശേഷം ഇന്ത്യന്‍ പീനല്‍ കോഡില്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച സമഗ്രമായ ഭേദഗതി വരുത്തിയതിനെത്തുടര്‍ന്നാണ് 376 ഡി എന്ന ഒരു വകുപ്പ് എഴുതിച്ചേര്‍ത്തത്.
കൂട്ടബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷവും പരാമവധി ശിക്ഷ ജീവപര്യന്തം തടവുമാക്കി മാറ്റിയത് ആ ഘട്ടത്തിലാണ്. പരമാവധി ശിക്ഷ ജീവപര്യന്തമാക്കി മാറ്റിയെന്നു മാത്രമല്ല ഇതിന് ഒരു വിവരണംകൂടി കൊടുത്തിരുന്നു. ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ജയിലിലായിരിക്കണം എന്നായിരുന്നു അത്. കൊലക്കുറ്റത്തിനുപോലും ഈയൊരു നിര്‍വചനമല്ല. ആ ഒരു സാഹചര്യത്തില്‍ സാധാരണ കൂട്ടബലാത്സംഗ കേസല്ല നടിയെ ആക്രമിച്ച കേസെന്നു സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാവുന്നതാണ്.
ശിക്ഷ ഇതു പോരാ!
സാധാരണ കൂട്ടബലാത്സംഗ കേസാണെങ്കില്‍ സ്വാഭാവികമായും ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷം കൊടുക്കുന്നതില്‍ തെറ്റില്ല. ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ വന്നപ്പോള്‍ ഇതൊരു ക്വട്ടേഷന്‍ ബലാത്സംഗമാണെന്ന് അന്നു സിംഗിള്‍ ബെഞ്ച് പറഞ്ഞതാണ്. രാജ്യചരിത്രത്തില്‍ത്തന്നെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത അത്യപൂര്‍വ കേസുകളില്‍ ഒന്നാണിത്. മാത്രമല്ല, ഒരുപാട് സവിശേഷതകളുള്ള കേസുമാണ്.
മുഖ്യ ഗൂഢാലോചനക്കാരന്‍ വേറെയാളാണ്. ബലാത്സംഗം എന്നത് ഒരു സ്വകാര്യ കുറ്റകൃത്യമാണ്. കുറ്റകൃത്യം ചെയ്യുന്ന പ്രതിപോലും ഇക്കാര്യം പുറത്താരും അറിയാന്‍ പാടില്ലെന്നു നിര്ബന്ധമുള്ളയാളായിരിക്കും. അതുകൊണ്ടാണ് ബലാത്സംഗത്തെ സ്വകാര്യ കുറ്റകൃത്യമെന്നു പറയാന്‍ കാരണം.
ഗൂഢാലോചന ഉണ്ടെന്നു വ്യക്തം
ഈ കേസില്‍ പതിവിനു വിരുദ്ധമായി കൂട്ടബലാത്സംഗം ചെയ്തുവെന്ന് മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിക്കുകയും ചെയ്തു. അതിനു പ്രതിഫലം ആവശ്യപ്പെട്ടു, പ്രതിഫലം വാങ്ങി എന്നതെല്ലാം പ്രോസിക്യൂഷന് കോടതിയില്‍ തെളിവുകൾ നിരത്തി സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. കോടതിക്ക് ഇതു സ്വീകാര്യമായില്ല. അതുകൊണ്ടുതന്നെ പതിവില്‍ കവിഞ്ഞ അത്യപൂര്‍വമായ ഒരു കൂട്ടബലാത്സംഗ കേസാണിത്. ഇതിൽ മുഖ്യമായി ഗൂഢാലോചന നടത്തിയയാളെ വെറുതെ വിട്ട വിഷയം വേറൊന്ന്. അതിനര്‍ഥം ഗൂഢാലോചന ഇല്ല എന്നല്ല. ഗൂഢാലോചന ഉണ്ട് എന്ന കാര്യം അരിയാഹാരം കഴിക്കുന്ന ഏതൊരു വ്യക്തിക്കും ഊഹിക്കാന്‍ കഴിയുന്ന കാര്യമാണ്.
ചോദ്യങ്ങൾ ഇനിയുമുണ്ട്
ധാരാളം സ്വഭാവവിശേഷതകളുള്ള ഈ കൂട്ടബലാത്സംഗ കേസില്‍ കുറഞ്ഞ ശിക്ഷ നല്കിയതു കോടതിക്ക് തെറ്റു പറ്റിയെന്നതിനു വ്യക്തമായ തെളിവാണ്. ഇതു നല്കുന്ന സന്ദേശമെന്താണ്? ശിക്ഷ എന്നതു കുറ്റകൃത്യത്തിന് ആനുപാതികമായിരിക്കണം. 2013 ല്‍ ഇന്ത്യന്‍ പീനല്‍ കോഡ് ഭേദഗതി ചെയ്യുന്നതിനു മുമ്പ് ബലാത്സംഗത്തിനും കൂട്ടബലാത്സംഗത്തിനുമെല്ലാം കുറഞ്ഞ ശിക്ഷ ഏഴു വര്‍ഷവും പരമാവധി ശിക്ഷ പത്തു വര്‍ഷവുമായിരുന്നു. തക്കതായ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അതില്‍ കുറച്ചു നല്‍കാനും വ്യവസ്ഥയുണ്ടായിരുന്നു.
2013 ല്‍ പാര്‍ലമെന്റ് കൊണ്ടുവന്ന സമഗ്രമായ ഭേദഗതി സ്ത്രീസുരക്ഷ ലക്ഷ്യം വച്ചിട്ടാണ്. ഈ ഭേദഗതിനിയമത്തിന്റെ സ്പിരിറ്റ് പാടെ അവഗണിച്ചുകൊണ്ടുള്ള വിധിയാണ് എറണാകുളം സെഷന്‍സ് കോടതിവിധിയെന്ന് പറയേണ്ടിയിരിക്കുന്നു. ഇതുപോലെ ഹീനകൃത്യം ചെയ്ത ആളുകള്‍ക്ക് കുറഞ്ഞ ശിക്ഷ നല്കുന്നതുവഴി ഒരു സാധാരണ കൂട്ടബലാത്സംഗ കേസായും ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഈ കുറ്റകൃത്യത്തെ ചെറുതാക്കി കാണിച്ചുവെന്ന തെറ്റായ സന്ദേശമാണു പുറത്തുവരുന്നത്.
ചോദ്യം ചെയ്യപ്പെടേണ്ട വിധി
ഈ വിധി മൊത്തം പരിശോധിച്ചാല്‍ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അപ്പീലില്‍ ഇരയ്ക്കു നീതി കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.
സാധാരണ കൊലക്കുറ്റത്തിനു ലഭിക്കുന്ന ജീവപര്യന്തം തടവിനേക്കാള്‍ വലിയ തടവാണ് ഇതിലെ ജീവപര്യന്തം തടവ്. കാരണം 376 ഡി പ്രകാരം ശേഷിക്കുന്ന ജീവിതകാലം മുഴുവനും ജയിലില്‍ കഴിയണമെന്നാണ്. മാത്രമല്ല, പിഴ വിധിക്കുമ്പോള്‍ ഇരയുടെ പുനരധിവാസത്തിനും ചികിത്സയ്ക്കും ആവശ്യമായ സംഖ്യയ്ക്കു സമാനമായ സംഖ്യ പിഴ വിധിക്കണമെന്നാണു നിയമത്തില്‍ പറയുന്നത്. ഇക്കാര്യങ്ങളൊന്നും കോടതി പരിശോധനയ്ക്കു വിധേയമാക്കിയില്ല.
ഒരു കുറ്റകൃത്യം എന്നത് ഒരു വ്യക്തിക്കെതിരേയല്ല, സമൂഹത്തിന് എതിരേയാണ്. നാളെകളില്‍ ഇതുപോലെയുള്ള കുറ്റകൃത്യങ്ങളില്‍ ചെയ്യുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കണമെങ്കില്‍ ശക്തമായ സന്ദേശം സമൂഹത്തിനു നല്കാന് പര്യാപ്തമായിരിക്കണം കോടതി വിധിക്കുന്ന ശിക്ഷ. അത് ഈ വിധിയിലൂടെ ഉണ്ടായില്ല എന്നതു വളരെ ദുഃഖകരമായ കാര്യമാണ്.
Tags : Actress assault case Punishment strong message society crimes