പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിക്ക് പ്രാധാന്യം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് സഹായകരമായ ആവർത്തന സ്വഭാവമല്ലാത്ത ഭൂവികസന പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഏറ്റെടുത്ത് കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കാർഷികമേഖലക്ക് പ്രാധാന്യം നൽകി വിഷരഹിത ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചു മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറഞ്ഞു. 60 ശതമാനം കാർഷികപ്രവൃത്തികളും തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുത്ത് നടപ്പാക്കാവുന്നതാണ്.
കൃഷിക്ക് ആവശ്യമായ കുളം കുഴിക്കൽ ഉൾപ്പെടെയുള്ളവയും ഏറ്റെടുക്കാവുന്നതാണെന്ന് കമ്മീഷൻ നിർദേശിച്ചു. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് സഹായകരമായ ആവർത്തന സ്വഭാവമില്ലാത്ത ഭൂവികസനപ്രവൃത്തികളും ഏറ്റെടുത്ത് നടപ്പാക്കാവുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വടശേരിക്കര തെക്കുംമല സ്വദേശിനി രാജമ്മ സദാനന്ദൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags : Agriculture Human Rights Commission alexander thomas chairperson