ആലപ്പുഴ: ആലപ്പുഴയില്‍ ബിഎല്‍ഒമാരെ നേരിട്ടും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ശാസിച്ച് ജില്ലാ കളക്ടര്‍. ബിഎല്‍ഒമാര്‍ ചടങ്ങിനുവേണ്ടി ജോലിയെടുക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് കളക്ടര്‍ അലക്സ് വര്‍ഗീസ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഗൗരവത്തോടെ പണിയെടുത്തില്ലെങ്കില്‍ ഫീല്‍ഡില്‍ നേരിട്ടിറങ്ങി നടപടിയെടുക്കുമെന്നാണ് കളക്ടറുടെ ഭീഷണി.
30 വീടുകള്‍ നിര്‍ബന്ധമായി സന്ദര്ശിച്ചിരിക്കണമെന്നാണ് കളക്ടര്‍ ബിഎല്‍ഒമാര്‍ക്ക് നല്കുന്ന കര്‍ശന നിര്‍ദേശം. അതില്‍ ഒരു ദാക്ഷിണ്യവും കാണില്ലെന്നും സന്ദേശത്തിലുണ്ട്. എസ്ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ആരും ഗൗരവമായി എടുക്കുന്നില്ലെന്നും ആര്‍ക്കോവേണ്ടി ചടങ്ങിനായി പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നും കളക്ടര്‍ ഉദ്യോഗസ്ഥരോട് പറയുന്നു.
പയ്യന്നൂരിൽ ബിഎല്‍ഒയുടെ ആത്മഹത്യക്ക് കാരണം ജോലിസമ്മര്ദമാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ആത്മഹത്യയെ പൂര്‍ണമായി നിസാരവത്കരിക്കുന്ന സമീപനവും ചില ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാകുന്നതായി ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെ മറ്റൊരു സന്ദേശം തെളിയിക്കുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനികളിലും ജോലിസമ്മര്‍ദം മൂലം ആത്മഹത്യകള്‍ നടക്കുന്നില്ലേ എന്നാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജീവ് ഗ്രൂപ്പില്‍ ചോദിക്കുന്നത്.
ആലപ്പുഴ: പ്രചരിക്കുന്ന ഓഡിയോ എസ്ഐആര്‍ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് നല്‍കിയതാണെന്നാണ് കളക്ടറുടെ വിശദീകരണം. നവംബര്‍ പത്തിനാണ് ഈ സന്ദേശം നല്‍കിയത്. അപ്പോള്‍ പുതിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ചാര്‍ജെടുക്കുന്ന സമയമായിരുന്നു. എന്യൂമറേഷന് ഫോം വിതരണം മന്ദഗതിയിലായിരുന്നു അന്ന്.
കൂടാതെ, പുതുതായി ചാര്‍ജെടുത്തവര്‍ക്ക് ധാരണക്കുറവുമുണ്ടായിരുന്നു. അന്ന് 220ഓളം ബിഎല്‍ഒമാരെ മാറ്റേണ്ടിയും വന്നു. ഈ പശ്ചാത്തലത്തില്‍ അന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ആലപ്പുഴയിലെ ബിഎല്‍ഓമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
ബിഎല്‍ഓമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
Tags : BLO Alappuzha distric collector Collector Alex Varghese