പരവൂർ: യാത്രക്കൂലി ഇതര വരുമാനങ്ങൾ വർധിപ്പിക്കാൻ റെയിൽവേ പുതിയ മാർഗങ്ങൾ തേടുന്നു.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസുകളിലെ മിച്ചമുള്ള സ്ഥലങ്ങൾ ഹോട്ടൽ ഓപ്പറേറ്റർമാർക്ക് പാട്ടത്തിനു നൽകുക, ഓവർ ബ്രിഡ്ജുകളിൽ അനുയോജ്യമായ സ്ഥലങ്ങളിൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകുക എന്നിവയിലൂടെ അധിക വരുമാനം നേടാനാണു മന്ത്രാലയം പദ്ധതിയിട്ടിട്ടുള്ളത്.
വർക്ക്ഷോപ്പുകളിലും സ്റ്റേഷനുകളിലും ഉണ്ടാകുന്ന ആക്രി സാധനങ്ങൾ വില്പന നടത്തി വരുമാനം വർധിപ്പിക്കാൻ റെയിൽ മന്ത്രാലയം സോണൽ മേധാവിമാരോടു നിർദേശിച്ച പ്രകാരമുള്ള നടപടികൾ നടന്നുവരികയാണ്.
ചരക്ക് വാഗണുകളുടെ ക്ലീനിംഗ് കരാർ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് രണ്ട് റെയിൽവേ ഡിവിഷനുകളിൽ കരാർ നൽകിക്കഴിഞ്ഞു. ഇത് എല്ലാ ഡിവിഷനുകളിലും അടിയന്തരമായി നടപ്പിലാക്കും.
റെയിൽവേയുടെ മൊത്തം വരുമാനത്തിന്റെ ഏകദേശം മൂന്നു ശതമാനം ചരക്ക്- യാത്രാക്കൂലി ഇതര ഇനങ്ങളിൽനിന്നു ലഭിക്കുന്നുവെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തൽ.
എന്നാൽ, വികസിതരാജ്യങ്ങളിൽ ചരക്ക്- യാത്രക്കൂലി ഇതര വരുമാനം 30 ശതമാനത്തിൽ അധികമാണ്. ഈ സാഹചര്യത്തിലാണ് ഈ മേഖലയിൽ ഇതുവരെ ഉപയോഗിക്കാത്ത വരുമാനസാധ്യതകൾ പ്രയോജനപ്പെടുത്താൻ മന്ത്രാലയം തീരുമാനം തീരുമാനിച്ചത്.
Tags : railways Indian railway Goods train