തിരുവനന്തപുരം: കേരളപ്പിറവിയുമായി ബന്ധപ്പെട്ടു നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു ചേരുന്പോൾ ചട്ടം 300 അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം മാത്രം. ചട്ടം 300 അനുസരിച്ച് പ്രഖ്യാപനം നടത്തുന്പോൾ പ്രതിപക്ഷ നേതാവ് അടക്കമുള്ള മറ്റു കക്ഷി നേതാക്കൾക്ക് സംസാരിക്കാൻ അവസരം കൊടുക്കേണ്ടതില്ല.
കേരളപ്പിറവി ദിനത്തിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത ശേഷം പ്രതിപക്ഷ നേതാവ് അടക്കമുള്ള കക്ഷി നേതാക്കൾക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെങ്കിൽ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയേക്കും.
ശബരിമല സ്വർണക്കൊള്ളയും മുഖ്യ ഘടകകക്ഷിയായ സിപിഐയെ പോലും അറിയിക്കാതെ കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സർക്കാർ നടപടിയും അടക്കം പ്രതിപക്ഷത്തിനു പിടിവള്ളിയായിരിക്കേയാണ് മുഖ്യമന്ത്രിക്കു മാത്രം പ്രസ്താവന നടത്താൻ കഴിയുന്ന ചട്ടം 300 ഉപയോഗിക്കാൻ തീരുമാനിച്ചത്.
ഇതനുസരിച്ചു പ്രസ്താവന നടത്തുന്പോൾ മറ്റാരെയും പ്രസംഗിക്കാനായി ക്ഷണിക്കേണ്ടതില്ല. എന്നാൽ, കേരളപ്പിറവിയിൽ മറ്റു പ്രഖ്യാപനം നടത്തിയാൽ കക്ഷി നേതാക്കളെ സംസാരിക്കാൻ അനുവദിക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് ഈ നീക്കം സർക്കാർ നടത്തിയതെന്നാണു സൂചന.
മുൻകാലങ്ങളിൽ കേരളപ്പിറവിയുടെയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ഭാഗമായി പ്രത്യേക സമ്മേളനം ചേരുന്പോൾ കക്ഷി നേതാക്കൾക്കും പ്രസംഗിക്കാനാകും. എന്നാൽ, തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കേ ഇതു സർക്കാരിനു തിരിച്ചടിയാകുമെന്നാണു വിലയിരുത്തൽ.
ക്ഷേമ പെൻഷൻ വർധനയും ജീവനക്കാർക്ക് നാലു ശതമാനം ഡിഎയും അടക്കം കഴിഞ്ഞ മന്ത്രിസഭയിൽ തീരുമാനിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിനായി കമ്മീഷനെ നിയമിക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയേക്കുമെന്നും സൂചനയുണ്ട്.
Tags : Kerala Niyamasabha