തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജു എംഎൽഎ ഉൾപ്പടെയുള്ളവർ കുറ്റക്കാരൻ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു എംഎൽഎ. ഒന്നാം പ്രതി കെ.എസ്.ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഗൂഢാലോചനയും തെളിവു നശിപ്പിക്കലും ഉൾപ്പെടെ ആറു വകുപ്പുകളിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഐപിസി 409, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 409 വകുപ്പു പ്രകാരം സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചനയ്ക്കു പത്തു വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. പൊതുവായ ലക്ഷ്യത്തോടെ ഒത്തുചേർന്നു കുറ്റകൃത്യം നടത്തുക എന്നതാണ് ഐപിസി 34 വകുപ്പിന്റെ പരിധിയിൽ വരുന്നത്.
ഇതിനു പുറമേ ഐപിസി 120ബി, 201 തുടങ്ങിയവ വകുപ്പുകളും നിലനിൽക്കുമെന്നും കോടതി അറിയിച്ചു. ഐപിസി 420, 317, 468 വകുപ്പുകൾ കോടതി ഒഴിവാക്കി. ഇപ്പോൾ വാദം കേട്ട കോടതിക്ക് ഈ വകുപ്പുകൾക്കു പരമാവധി ശിക്ഷ വിധിക്കാൻ കഴിയാത്തതിനാൽ സിജെഎം കോടതി ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ നൽകി.
ഈ സാഹചര്യത്തിൽ സിജെഎം കോടതിയാവും ശിക്ഷാവിധി പറയുക. 1990 ഏപ്രിൽ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ അടിവസ്ത്രത്തിൽ ലഹരിമരുന്നുമായി പിടിയിലായിരുന്നു.
ഇയാളെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസിൽ ആൻഡ്രൂ സാൽവദോറിനെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു. സാൽവദോറിന്റെ അഭിഭാഷകയുടെ ജൂണിയറായിരുന്ന ആന്റണി രാജു.
ആന്റണി രാജു കോടതിയിലെ ക്ലാർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്. പ്രതിയെ ഹൈക്കോടതി വിട്ടയയ്ക്കാൻ തൊണ്ടിയിലെ അളവു വ്യത്യാസം നിർണായകമായി.
Tags : evidence tampering case antony raju