തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ അന്തിമ വിലയിരുത്തലിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലേക്ക്.
ഈ മാസം 22നും 23നും തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാനത്തെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളും അടക്കമുള്ളവർ കേരളത്തിലെത്തുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ ചുമതലയുള്ള ഉദ്യോഗസ്ഥരോടും തിരുവനന്തപുരത്തെത്താൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർ, ക്രമസമാധാന ചുമതലയുള്ള ജില്ലാ പോലീസ് മേധാവിമാർ, സംസ്ഥാനത്തെ പോലീസ് നോഡൽ ഓഫീസർ തുടങ്ങിയവരെയും കമ്മീഷൻ കാണും.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പര്യടനം നടത്തും. സംസ്ഥാനങ്ങളിലെ സ്ഥിതിഗതി വിലിയിരുത്തിയ ശേഷം ഡൽഹിയിൽ മടങ്ങിയെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്പൂർണ യോഗം ചേർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
സംസ്ഥാനങ്ങളിൽ സ്ഥിതി അനുകൂലമെന്നു കണ്ടാൽ മാർച്ച് ഒന്നാം വാരമോ രണ്ടാം വാരമോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ രണ്ടാം വാരം തെരഞ്ഞെടുപ്പ് നടത്താമെന്നാണ് സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട്. ഏപ്രിൽ ആദ്യ ആഴ്ച വിശുദ്ധ വാരമാണ്. മൂന്നാംവാരത്തിൽ വിഷുവും മറ്റ് അവധികളും വരുന്നുണ്ട്. അതിനാലാണ് രണ്ടാം വാരം കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുയോജ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകിയത്.
Tags : Assembly elections Central Election Commission visit Kerala Niyamasabha election