ചെറുപുഴ: കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താബോറിലെ കുറ്റിയാത്ത് ആർനോൾഡ് അഗസ്റ്റിനാണ് (22) പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെ പ്രാപ്പൊയിൽ ഈസ്റ്റിലായിരുന്നു അപകടം. പെരിങ്ങോം ഗവ. കോളജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. ക്ലാസു കഴിഞ്ഞ് പാടിയോട്ടുചാലിൽ ടൗണിലെ ഒരു ബേക്കറിയിൽ പാർട്ട് ടൈം ജോലി ചെയ്യുകയാണ് ആർനോൾഡ്. വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങുന്പോഴാണ് കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്.
ബൈക്കിൽനിന്നു തെറിച്ചുവീണ ആർനോൾഡിന്റെ ഇടതുകൈക്ക് രണ്ട് പൊട്ടലുണ്ട്. കാലിനും പരിക്കേറ്റു. ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ ചികിത്സയിലാണ്. താബോറിലെ പരേതനായ ഷാജിയുടെയും ഷീജയുടെയും മകനാണ്.
അടുത്ത നാളുകളിലായി കാട്ടുപന്നിശല്യം മലയോരത്ത് വർധിക്കുകയാണ്. പെരിങ്ങാലയിൽ കൃഷിയിടത്തിൽ വയോധികനെയും പ്രാപ്പൊയിൽ കൊളത്തുവായിൽ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയും കാട്ടുപന്നി ആക്രമിച്ചിരുന്നു.
Tags : wild boars attack Student seriously injured Kannur Cherupuzha