കൊച്ചി: ജെഎൻഎൽ മെട്രോ സ്റ്റേഷൻ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം ഫയർ ഫോഴ്സ് ഉപേക്ഷിച്ചു. മെട്രോ പില്ലറിൽ ഓടി നടന്ന പൂച്ചയെ പിടികൂടാൻ ഫയർഫോഴ്സിന് സാധിച്ചില്ല. ഇതിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്.
രാത്രി മെട്രോ സർവീസ് നിർത്തിയതിനു ശേഷമാകും ഇനി പൂച്ചയെ പിടികൂടുക. രക്ഷാപ്രവർത്തനത്തിന് ഫയർ ഫോഴ്സിനൊപ്പം ഗോവയിൽ നിന്നെത്തിയ ആനിമൽ റെസ്‌ക്യൂ സംഘവും കൂടെയുണ്ടായിരുന്നു.
മെട്രോ 385-ാം പില്ലറിന്‍റെ സമീപത്ത് ആദ്യം പരിശോധിച്ചെങ്കിലും പൂച്ചയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. സ്റ്റേഡിയത്തിന് നേരെ മുന്നിലുള്ള 556 പില്ലറിന് മുകളിലായിരുന്നു പൂച്ച ഉണ്ടായിരുന്നത്.
മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്‌ത് രക്ഷാപ്രവർത്തനം നടത്താനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ പൂച്ച അവശനിലയിലാണെന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ റെസ്ക്യൂ ടീമും മൃഗസ്നേഹികളും സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെയാണ് ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചത്.
ഫയർ ഫോഴ്‌സ് മുകളിലേക്ക് കയറിയാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാമെന്ന് മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രക്ഷാദൗത്യം തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഇടപ്പള്ളിയിൽ നിന്നും പുതിയ ക്രെയ്ൻ എത്തിച്ച ശേഷം വീണ്ടും പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
Tags : cat metro pillar abandoned