മുളയം (തൃശൂർ): ഇന്ത്യയിലെ ക്രൈസ്തവമതത്തെ വിദേശ മതമായി കാണേണ്ടതില്ലെന്നു സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. ക്രൈസ്തവസഭ ഇന്ന് അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഏതു മതത്തിലും വിശ്വസിക്കാനും സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രൈസ്തവമതം വിദേശ മതമാണെന്നു മുദ്രകുത്തി പുറത്താക്കാനാണ് ശ്രമം നടക്കുന്നത്. വിവിധ ക്രൈസ്തവ സഭകളുടെ ഐക്യം ഇക്കാലഘട്ടത്തിൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭൈക്യവാരത്തോടനുബന്ധിച്ച് തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ മുളയം മേജർ സെമിനാരിയിൽ വിവിധ ക്രൈസ്തവസഭാ പ്രതിനിധികളുടെ എക്യുമെനിക്കൽ ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ആൻഡ്രൂസ് താഴത്ത്. നിഖ്യ സൂനഹദോസിന്റെ 1700-ാമത് വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ വിവാദങ്ങൾക്കില്ലെന്നും മാർ താഴത്ത് പറഞ്ഞു.
കേരളത്തിൽ അവഗണന നേരിടുന്ന സമൂഹമായി ക്രൈസ്തവസഭ മാറിയിരിക്കുന്നുവെന്നും ക്രൈസ്തവസഭകളുടെ ഐക്യവും ഒന്നിച്ചുള്ള പോരാട്ടവും അനിവാര്യമാണെന്നും സംവാദത്തിൽ പങ്കെടുത്ത വിവിധ സഭാപ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ക്രൈസ്തവസഭകൾ നൽകിയ സംഭാവനകൾ തമസ്കരിക്കാൻ എഡ്യുക്കേഷൻ പോളിസി പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇന്ത്യൻ ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്നു. പൊതുവായ പ്രശ്നങ്ങളിൽ ക്രൈസ്തവസഭയ്ക്ക് ഒരേ സ്വരം വേണം. ലഹരി, പരിസ്ഥിതിപ്രശ്നങ്ങൾ, ആഗോള വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കണം. വർധിച്ചുവരുന്ന വർഗീയതയ്ക്കും ഭീകരതയ്ക്കുമെതിരേ സഭകൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ആവശ്യമുയർന്നു.
തൊഴിയൂർ സ്വതന്ത്ര സുറിയാനിസഭാ അധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ബിഷപ് എമെരിറ്റസ് മാർ ബോസ്കോ പുത്തൂർ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, യാക്കോബായസഭാ തൃശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത, സീറോമലബാർ സഭാ ഗൾഫ് വിസിറ്റർ മോൺ. ജോളി വടക്കൻ, കൽദായ സുറിയാനി സഭാ വികാരി ജനറാൾ ഫാ. ജോസ് വേങ്ങശേരി, ഓർത്തഡോക്സ് സഭാ പ്രതിനിധി ഫാ. സ്റ്റീഫൻ ജോർജ്, സിഎസ്ഐ സഭാ പ്രതിനിധി റവ. ജോണ്സണ് ജോർജ് എന്നിവർ പ്രസംഗിച്ചു. തൃശൂർ അതിരൂപത പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ജോഷി വടക്കൻ പ്രമേയം അവതരിപ്പിച്ചു.
Tags : Mar Andrews Thazhath Christians foreign religion stamp Christianity ecumenical