കൊച്ചി: ചികിത്സാപ്പിഴവ് സംഭവിക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന അന്വേഷണസമിതികൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലുണ്ടായതുപോലുള്ള സംഭവങ്ങളെ വെള്ളപൂശാനുള്ള നടപടി മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ഇതുവരെ പ്രഖ്യാപിച്ച കമ്മിറ്റികള്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടിനുമേല്‍ നടപടികളൊന്നും കാര്യമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയറ്റില്‍ കുടുങ്ങിയ കത്രിക നീക്കം ചെയ്തശേഷം എറണാകുളം അമൃത ആശുപ്രതിയില്‍ കഴിയുന്ന ഉഷാ ജോസഫിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെടുകാര്യസ്ഥതയും അനാസ്ഥയും ഉണ്ടാകുമ്പോള്‍ അതു സമ്മതിച്ച് പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
ജാതിയും ജെന്‍ഡര്‍ കാര്‍ഡും ഇറക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയല്ല വേണ്ടത്. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കേണ്ട സിസ്റ്റം പൂര്‍ണമായും പരാജയമാണ്.
എസ്ഐആര്‍ അന്തിമ പട്ടികയില്‍ നാലുമണ്ഡലങ്ങളില്‍ എന്തുകൊണ്ട് വോട്ട് കുറഞ്ഞുവെന്നത് സൂക്ഷ്മമായി പരിശോധിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Tags : K.C. Venugopal whitewash treatment errors Alappuzha Medical College