കൊല്ലം: രാഷ്ട്രീയ നിരീക്ഷകൻ ബി.എൻ. ഹസ്കർ 36 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചു. മുഖ്യമന്ത്രി-വെള്ളാപ്പള്ളി കാര്‍ യാത്രയെ വിമര്‍ശിച്ചതിന്റെ പേരില്‍ സിപിഎം താക്കീതു ചെയ്തിരുന്നു. ആര്എസ്പിയില് ചേരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. കേരളത്തില്‍ വലതു വ്യതിയാനത്തിലേക്കാണ് സിപിഎം പോകുന്നതെന്നു ഹസ്കര്‍ പറഞ്ഞു. ജീര്‍ണതയുടെ പടുകുഴിയിലേക്കു സിപിഎം എത്തിയിരിക്കുന്നു.
പാര്‍ട്ടിക്കും ഭരണകൂടത്തിനും മുകളിലായി ഒരു പുതിയ വര്‍ഗം രൂപപ്പെട്ടു. അവരാല്‍ നിയന്ത്രിക്കപ്പെടുകയും നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറി. രക്തസാക്ഷികളുടെ ഫണ്ട് വെട്ടിച്ചതു സംബന്ധിച്ചു പറഞ്ഞവരെ പാര്‍ട്ടി പുറത്താക്കി.
ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിനു പുറത്താക്കുന്ന മനോഭാവമാണിത്. അവനവനുവേണ്ടിയല്ലാതെ ജീവിച്ച ഒരു മനുഷ്യന്റെ ജീവത്യാഗത്തെപോലും തട്ടിക്കുന്ന, ധനാപഹരണം നടത്തുന്ന നേതാക്കന്മാര്ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തിട്ടില്ല. അത് ദൗര്‍ഭാഗ്യകരമാണ്.
36 വര്‍ഷമായി പാര്‍ട്ടി അംഗത്വമുണ്ടെന്നും അതിനു മുന്‍പ് എസ്എഫ്ഐയിലും സജീവമായിരുന്നുവെന്നും ഹസ്കര്‍ പറഞ്ഞു. അടിമുടി പാര്‍ട്ടിക്കൊപ്പം നടന്ന ആളാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഇടതുവ്യതിയാനം സഹിക്കാന്‍ കഴിയുന്നില്ല.
ഒരു മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയ്ക്കു മാത്രമേ എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയൂ. ഇടതുബദലായി പ്രവര്‍ത്തിക്കുന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസാണ്. കേരളത്തില്‍ വി.ഡി. സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടപെടലുകള്‍ ഇടതുപക്ഷ ഇടപെടലുകളാണെന്ന ബോധ്യമുണ്ട്. അതാണ് ആര്എസ്പിയില് ചേരാന്‍ തീരുമാനിച്ചതെന്നും ഹസ്കര്‍ പറഞ്ഞു
Tags : B.N. Haskar CPM RSP