ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിംഗ്) പ്രവർത്തനങ്ങൾ ഒൻപത്, പത്ത് ദിവസങ്ങളിൽ നടത്തപ്പെടും. ഒൻപതിന് അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും പത്തിന് കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കള്ളിംഗ് പ്രവർത്തനങ്ങൾ നടത്തും.
അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3544 വളർത്തു പക്ഷികളും, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 150 വളർത്തു പക്ഷികളും, കരുവാറ്റ പഞ്ചായത്തിൽ 6633 വളർത്തു പക്ഷികളും, പള്ളിപ്പാട് പഞ്ചായത്തിൽ 3458 വളർത്തു പക്ഷികളും ഉൾപ്പെടെ ഏകദേശം 13785 വളർത്തു പക്ഷികളെയാണ് കൊന്നുനശിപ്പിക്കേണ്ടത്.
പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്ടഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടുള്ളതല്ല. പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റു ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജനുവരി എട്ടു മുതൽ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ നിരോധിച്ചിട്ടുണ്ട്.
Tags : Bird flu Culling conducted