ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ,പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിൽ നാളെ മുതൽ കള്ളിംഗ് ആരംഭിക്കും. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ കള്ളിംഗ് നടപ്പാക്കും.
നാളെ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും ജനുവരി 10ന് കരുവാറ്റ,പള്ളിപ്പാട് പഞ്ചായത്തുകളിലും കള്ളിംഗ് നടത്തും. അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3,544 വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കും.
അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 150 വളർത്തു പക്ഷികളും കരുവാറ്റ പഞ്ചായത്തിൽ 6,633 വളർത്തു പക്ഷികളും പള്ളിപ്പാട് പഞ്ചായത്തിൽ 3,458 വളർത്തു പക്ഷികളും ഉൾപ്പെടെ ഏകദേശം 13,785 വളർത്തു പക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കേണ്ടത്.
പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും ഒരാഴ്ചത്തേക്ക് നിരോധിച്ചിട്ടുണ്ട്.
പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്ടഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടില്ല.
Tags : alappuzha Bird flu ambalappuzha karuvatta