തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം അതിവേഗം പൂർത്തിയാക്കാനായി ബിഎൽഒമാർക്കു മേൽ സമ്മർദം ചെലുത്തുന്ന നടപടികളിൽ നിന്ന് കളക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരെ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കറിന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പരാതി നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദ്ദേശ പ്രകാരം ബിഎൽഒമാർക്ക് എന്യൂമറേഷൻ ഫോറം വോട്ടർമാരിൽ എത്തിക്കാൻ ഒരു മാസത്തെ കാല പരിധി അനുവദിച്ചു. ഇതിനു വിരുദ്ധമായി രണ്ടു ദിവസത്തിനകം എല്ലാവർക്കും ഫോറം നൽകി വിശദാംശം അപ്ലോഡ് ചെയ്യണമെന്ന് ഉദ്യോഗസ്ഥർ അന്ത്യശാസനം നൽകി.കളക്ടറേറ്റുകളിലെ നിർദേശമനുസരിച്ച് വില്ലേജ് ഓഫിസർമാരാണ് ബിഎൽഒമാരോട് ആവശ്യം ഉന്നയിച്ചത്.
ബൂത്തുകളിൽ 1500 വോട്ടർമാരെങ്കിലുമുണ്ടാകും. ഒരു വീട്ടിൽ സംശയനിവാരണം നടത്തി ഫോറം പൂരിപ്പിക്കാൻ അരമണിക്കൂർ എടുക്കും. ദിവസം പരമാവധി 20 വീടുകൾ മാത്രമേ കവർ ചെയ്യാനാകൂ.അധിക സമ്മർദം വന്നതോടെ ബിഎൽഒമാർക്ക് ശരിയായി കൃത്യ നിർവഹണത്തിൽ ഏർപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നും സെക്രട്ടേറിയേറ്റ് അസോസിയേഷൻ വ്യക്തമാക്കി . ഇതിനൊപ്പം മൊബൈൽ ആപ്പിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് സമയമെടുക്കും.
750ലധികം വോട്ടർമാരുള്ള ബൂത്തുകളിൽ അധികമായി ബിഎൽഒയെ നിയമിക്കാൻ നടപടി ഉണ്ടാകണം. എന്യൂമറേഷൻ ജോലികൾക്കുള്ള കാലപരിധി നീട്ടാനും ബിഎൽഒമാർക്കു മേൽ സമ്മർദമുണ്ടാകുന്ന നടപടി ഒഴിവാക്കാനും നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags : BLO Secretariat Assoc Voter pattika Serious voter pattika Local body election