കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെതിരേ സിപിഎം നടപടിയെടുത്തതു വേഗത്തിൽ. വെളിപ്പെടുത്തൽ നടത്തി നാലുദിവസ ത്തിനുള്ളിൽത്തന്നെ വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിന്റെ പ്രാഥമികാം ഗത്വത്തില്നിന്നു പുറത്താക്കി.
പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനാണ് നടപടി ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളിലും കുഞ്ഞികൃഷ്ണനെതിരേയുള്ള നടപടി റിപ്പോർട്ട് ചെയ്തു.
കുഞ്ഞികൃഷ്ണന് നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെയാണു കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തലുകൾ നടത്തിയത്.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി. കുഞ്ഞികൃഷ്ണന് ആരോപിച്ചിരുന്നു.
കണ്ണൂര്‍: പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തട്ടിപ്പ് ആരോപണങ്ങളില്‍ പാര്‍ട്ടിക്കു യാതൊരു സാമ്പത്തികനഷ്ടവും സംഭവിച്ചിട്ടില്ലെന്നും എന്നാൽ, ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ട് മറ്റ് പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി മാറ്റിയതിലും കണക്ക് അവതരിപ്പിക്കാന്‍ വൈകിയതിലും തെറ്റുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആവശ്യമായ തിരുത്തലുകളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ടില്‍ നയാപൈസ പോലും നഷ്ടമായിട്ടില്ലെന്ന് രാഗേഷ് ആവര്‍ത്തിച്ചു.രക്തസാക്ഷി ഫണ്ട് വിവാദം പുറത്തുവിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതു സംബന്ധിച്ചു വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെത്തന്നെ പറയുമെന്നും കണക്കുകള്‍ മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മാത്രമാണ് ശരിയെന്ന വി. കുഞ്ഞികൃഷ്ണന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും 2022 ഏപ്രിലില്‍ ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത വിഷയങ്ങള്‍ വീണ്ടും ആരോപണമായി ഉന്നയിക്കുകയാണെന്നും രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണന് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലൂടെ പാര്‍ട്ടി ശത്രുക്കളുടെ "കോടാലിക്കൈ’യായി മാറിയെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അഭിമുഖം നല്‍കിയതെന്നും രാഗേഷ് ആരോപിച്ചു. കുഞ്ഞികൃഷ്ണന് ഉത്തമനായ കമ്യൂണിസ്റ്റല്ല. പാര്‍ട്ടിയെ പിന്നില്‍നിന്നു കുത്തിയ ആളാണ്. ഇത്തരം നീക്കങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണു സിപിഎമ്മെന്നും രാഗേഷ് പറഞ്ഞു.
Tags : Payyannur Blood money fund dispute terminated Kunjhikrishnan CPM