കൊച്ചി: കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട് കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ കോല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്.
സൂരജ് ലാമയുടെ മകനോട് കൊച്ചിയില്‍ എത്താന്‍ പോലീസ് നിർദേശം നൽകി. കൊച്ചി വിമാനത്താവളത്തിലെത്തിയശേഷം സൂരജ് ലാമയെ പിന്നീട് കാണാതാകുകയായിരുന്നു. പിതാവിനെ കാണാതായ ശേഷം ഒന്നര മാസത്തോളം മകൻ സന്ദൻ ലാമ പോലീസ് സ്റ്റേഷനുകളിലടക്കം കയറിയിറങ്ങുകയായിരുന്നു.
ഹേബിയസ് കോർപസ് ഹർജിക്കു പിന്നാലെ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനു പിന്നാലെയാണ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.
ദുർഗന്ധം വമിക്കുന്നുവെന്നറിഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് ജീർണിച്ചു തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ലാമയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. ഓഗസ്റ്റിൽ കുവൈറ്റിലുണ്ടായ മദ്യദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ മരിച്ചിരുന്നു.
കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയും മദ്യദുരന്തത്തിൽ അകപ്പെട്ട് ആശുപത്രിയിലായിരുന്നു. സൂരജ് ഇത്തരത്തിൽ ആശുപത്രിയിലാണെന്ന് കുടുംബം വൈകിയാണ് അറിയുന്നത്. ഒടുവിൽ ഒക്ടോബർ നാലിന് ബന്ധുക്കളെ പോലും അറിയിക്കാതെ കൊച്ചിയിലേക്ക് സൂരജ് ലാമയെ കയറ്റിവിടുകയായിരുന്നു.
സൂരജ് ലാമയെ കൊച്ചിയിലേക്ക് കയറ്റി വിട്ടതായി ഒക്ടോബർ ഏഴിന് അറിഞ്ഞ കുടുംബം പിറ്റേന്നു തന്നെ കൊച്ചിയിലെത്തി വിവരങ്ങൾ ശേഖരിച്ച് നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ എട്ടിന് തൃക്കാക്കരയിലെ ഒരു ഹൗസിംഗ് കോളനിയുടെ സമീപത്ത് അലഞ്ഞു തിരിയുന്ന ലാമയെ പോലീസ് കണ്ടെത്തി.
പിന്നീട് അദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. ഇവിടെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെയും പിന്നീട് ആരും നോക്കാനില്ലാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം പോലീസിനു കൈമാറിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഹേബിയസ് കോർപസ് ഹർജിയിൽ മകൻ ആരോപിചിരുന്നു.
Tags : body found kalamassery police suspected surajlama