മുണ്ടക്കയം: വണ്ടൻപതാൽ തേക്കിൻ കൂപ്പിൽ കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മുണ്ടക്കയം- കോരുത്തോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപത്തായി കാട്ടുപോത്തിന്‍റെ ജഡം കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ കാട്ടുപോത്തിന് വെടിയേറ്റതായി കണ്ടെത്തി. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ലഭിക്കൂ.
പ്രദേശത്ത് മുൻപും കാട്ടുപോത്തിന്‍റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം ഇതിന് സമീപത്തായി തീർഥാടന വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തിരുന്നു. നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന വണ്ടൻപതാൽ ജനവാസ മേഖലയോട് ചേർന്ന് കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയതോടെ ജനങ്ങളും കടുത്ത ആശങ്കയിലാണ്.
നിരവധി തീർഥാടന വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ് മുണ്ടക്കയം- കോരൂത്തോട് റോഡ്. എരുമേലി ഒഴിവാക്കി പമ്പയിലേക്ക് നേരിട്ട് പോകുന്ന തീർഥാടകർ പ്രധാനമായും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. കാട്ടുപോത്തിന്‍റെ സാന്നിധ്യം തീർഥാടകരുടെ യാത്രയ്ക്കും സുരക്ഷാ ഭീഷണി ഉയർത്തുകയാണ്.
Tags : wild buffalo Mundakayam