കാസർഗോഡ്: പിഎം ശ്രീ കരാറില്‍ ഒപ്പിടാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരിനും ഇടയില്‍ പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലില്‍ സിപിഐയുടെ നിലപാട് വ്യക്തമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.
നിര്‍മലാ സീതാരാമന്റെ വീട്ടിലെ പ്രാതലും അമിത്ഷായുടെ വീട്ടിലെ കൂടിക്കാഴ്ചയുമടക്കം കേരള സര്‍ക്കാരും ബിജെപിയും തമ്മിലുള്ള ഡീലുകള്‍ കുറച്ചുനാളായി നമ്മളെല്ലാം കാണുകയാണെന്നു വേണുഗോപാൽ പറഞ്ഞു. പിഎം ശ്രീയിലും ലേബര്‍കോഡിലും ഒത്തുകളിയാണ് നടക്കുന്നത്. ബ്രിട്ടാസിന്റെ ഇടപെടലിനെക്കുറിച്ചുള്ള ധര്‍മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലില്‍ സിപിഎമ്മും മറുപടി പറയണം-അദ്ദേഹം പറഞ്ഞു.
.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കും. മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത ശക്തമായ നടപടി ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പരാതി ലഭിച്ചപ്പോള്‍ 24 മണിക്കൂര്‍ പോലും കഴിയുന്നതിനുമുമ്പ് കെപിസിസി അധ്യക്ഷന്‍ അത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി.
സമാന വിഷയങ്ങളില്‍ സിപിഎമ്മും ബിജെപിയും എന്തു നടപടികളാണ് എടുത്തിട്ടുള്ളത്. അയ്യപ്പന്റെ സ്വര്‍ണം കട്ടതിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ രണ്ട് ഉന്നതര്‍ ജയിലിലായിട്ട് സിപിഎം നടപടിയെടുത്തിട്ടില്ല.
പ്രത്യേക അന്വേഷണ സംഘം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ അന്വേഷണം നീട്ടിക്കൊണ്ടുപോവുകയാണ്. അതിനുവേണ്ടിയാണ് ഹൈക്കോടതിയില്‍നിന്ന് കാലാവധി നീട്ടിവാങ്ങിയതെന്നും വേണുഗോപാല്‍ പറഞ്ഞു.
Tags : Britas interference PM Sri CPI's position K.C. Venugopal