തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിച്ചുയരുന്നു. കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപയോളമാണ് വർധിച്ചത്. ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില്‍ 180 രൂപ വരെയാണ് തിങ്കളാഴ്ചത്തെ വില.
കോഴിഇറച്ചിക്ക് കിലോയ്ക്ക് 270 രൂപ വരെ എത്തിയിട്ടുണ്ട്. ഫാമുകളില്‍ നിന്ന് കർഷകർ വില്‍ക്കുന്ന മൊത്തവില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്ന് വ്യാപാരികള്‍ പറയുന്നു. തീറ്റസാധനങ്ങളുടെ വിലവർധനവും ഉത്പാദനത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. സംസ്ഥാനത്ത് മുട്ടയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇറച്ചിക്കോഴി വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ വിഭവങ്ങളുടെ വിലയും വർധിച്ചു. നവംബറില്‍ ആറു രൂപയായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ ശരാശരി എട്ടു രൂപയാണ്.
ഉത്തരേന്ത്യയില്‍ തണുപ്പുകാലം തുടങ്ങിയതോടെ ഉണ്ടായ ഡിമാൻഡും വിദേശത്തേക്കുള്ള കയറ്റുമതി വർധിച്ചതും തിരിച്ചടിയായി. തമിഴ്നാട്ടിലെ നാമയ്ക്കലിലും മുട്ടവില വർധിച്ചിട്ടുണ്ട്.