തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് ജീവനക്കാരുടെയും പെൻഷൻകാരുടെയും വാട്സ്ആപ്പിൽ നേരിട്ടു ലഭിച്ചു.
കഴിഞ്ഞ ബജറ്റിൽ നൽകിയ പ്രധാന വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ഡിഎ, ഡിആർ ആനുകൂല്യങ്ങൾ സർക്കാർ പൂർണമായി അനുവദിച്ചെന്നും ജീവനക്കാരുടെ പേരെടുത്തു പറഞ്ഞുള്ള കത്തിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നു. 13 ശതമാനം ഡിഎ, ഡിആർ ഉത്തരവിറക്കിയതിനു പിന്നാലെയാണ് ജീവനക്കാരുടെ അസംതൃപ്തി മറികടക്കാനാണ് പേരെടുത്തു പറഞ്ഞു വ്യക്തിപരമായി എല്ലാവർക്കും മുഖ്യമന്ത്രി കത്തെഴുതിയത്.
മലയാളത്തിലുള്ള കത്തിൽ ജീവനക്കാരന്റെ പേര് മാത്രം ഇംഗ്ലീഷിലാണ്. ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും വരും നാളുകളിലും കരുതൽ തുടരുമെന്നും ഉറപ്പാണ് വാക്കെന്നും പിണറായി വിജയന്റെ സന്ദേശത്തിൽ പറയുന്നു.
എന്നാൽ, ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നന്പരുകളിലേക്ക് ഗ്രൂപ്പായി സന്ദേശം അയയ്ക്കുക വഴി ഡാറ്റ ചോർച്ചയും സ്വകാര്യതയുടെ ലംഘനവുമാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്ത് എത്തിയതോടെ മുഖ്യമന്ത്രിയുടെ കത്തെഴുത്ത് വിവാദത്തിലായി.
ജീവനക്കാരുടെ ഫോണ്‍ നന്പർ ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ സ്പാർക്കിൽ നിന്നു ചോർത്തി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിആർ സന്ദേശങ്ങൾ അയച്ചത് അപലപനീയമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വെരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് സന്ദേശം വന്നത്.
ഭരണാധികാരികൾ തന്നെ നിയമം ലംഘിക്കുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രിയുടെ പേരിൽ ജീവനക്കാരുടെ സ്വകാര്യ നന്പറുകളിലേക്കു വ്യാപകമായ പ്രചാരണ സന്ദേശമാണ് നൽകുന്നതെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആരോപിച്ചു.
വ്യക്തിപരമായ വാട്സ്ആപ്പ് നന്പർ ഈ പ്രമോഷണൽ മെസേജ് അയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന് എവിടെനിന്ന് ലഭിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ശന്പള സോഫ്റ്റ് വെയറായ സ്പാർക്ക് അടക്കമുള്ള സർക്കാർ ഡാറ്റാബേസുകളിൽ ജീവനക്കാർ നൽകുന്ന ഫോണ്‍ നന്പറുകൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബൾക്ക് മെസേജിംഗ് കാന്പയിനുകൾക്കും പിആർ ജോലിക്കും ഉപയോഗിക്കുന്നതു കടുത്ത സ്വകാര്യതാ ലംഘനമാണെന്നും കെജിഒഎ ആരോപിച്ചു.
Tags : WhatsApp government employees Pinarayi vijayan controversial letter