തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് മത്സരം സർക്കാരിന്റെ പിആർ വർക്ക് ഉപകരണമാക്കി മാറ്റുന്നതായി ആക്ഷേപം.
സംസ്ഥാന സർക്കാരിന്റെ ഭരണകാര്യങ്ങളും പദ്ധതികളും സംബന്ധിച്ചുള്ള ചോദ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോദ്യാവലിയാണ് ക്വിസ് മത്സരത്തിനായി തയാറാക്കിയതെന്ന ആക്ഷേപമാണ് വ്യാപകമായി ഉയർന്നിട്ടുള്ളത്. ക്വിസ് മത്സരത്തിലെ പ്രാരംഭഘട്ട ചോദ്യങ്ങളിലാണ് ഇത്തരത്തിൽ ഇടതു സർക്കാരിന്റെ വിവിധ ഭരണകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിട്ടുള്ളത്.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി ആരെന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു തന്നെ വരാനിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സ്പൈസ് ജെറ്റുമായി ചേർന്ന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിമാന സർവീസ് ഏതാണെന്നതാണ് ഒരു ചോദ്യം.
കിഫ്ബിയുടെ വ്യത്യസ്ത പദ്ധതികളുടെ വിവരങ്ങൾ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും നേരിട്ട് അറിയിക്കാനും അവരുടെ ആശങ്കകള് പരിഹരിക്കാനുമായി ജില്ലകളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ പേരെന്താണെന്നാണ് മറ്റൊരു ചോദ്യം.
കിടപ്പു രോഗികളായ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നല്കുന്നതിനായി പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്, ദുരന്ത സമയത്ത് വളർത്തു മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ അഭയകേന്ദ്രം നിർമിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിലെ ഏതു പഞ്ചായത്തിലാണ് തുടങ്ങിയ ചോദ്യങ്ങൾ ബിരുദ വിദ്യാർഥികളുടെ ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ചരിത്രവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിനു പകരം സർക്കാരിന്റെ പിആർ പോലെയാണ് ചോദ്യങ്ങളെന്നു പ്രതിപക്ഷ അധ്യാപക സംഘടനകൾ പരാതിപ്പെടുന്നു.
Tags : Quiz Objection questions Chief Minister's Trophy