തിരുവനന്തപുരം: ക്രൈസ്തവ വേട്ട അവസാനിപ്പിക്കാൻ സംഘപരിവാർ അണികൾക്കു നിർദേശം നൽകാൻ പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും തയാറാകണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ.
ഉത്തരാഖണ്ഡ്, രാജസ്ഥാൻ, യുപി, ഡൽഹി, ജമ്മു കാശ്മീർ, ഛത്തീസ്ഗഡ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതരും വിശ്വാസികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കേക്കുമായി അരമനകൾ കയറിയിറങ്ങിയ ബിജെപി നേതാക്കൾ ഇത്തവണ അതിന് മുതിരാതിരുന്നത് ഈ ആക്രമണങ്ങളിലെ കുറ്റബോധം കൊണ്ടാണോ എന്ന് ഹസൻ ചോദിച്ചു.
കേരളത്തിൽ ക്രൈസ്തവ സഭയുമായി ഒളിഞ്ഞും തെളിഞ്ഞും സഹകരണം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപി നേതൃത്വം അവരുടെ ദേശീയനേതൃത്വത്തോട് എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിക്കുന്നില്ല. കഴിഞ്ഞ വർഷം നവംബർ വരെ 706 ആക്രമണങ്ങൾ ക്രൈസ്തവർക്കെതിരേ നടന്നു. അക്രമികളായ സംഘപരിവാർകാർക്കെതിരേ ചെറുവിരൽ അനക്കാൻ ബിജെപി ഭരണകൂടം തയാറാകുന്നില്ല.
ക്രിസ്മസ് അവധി ദിവസം സ്കൂൾ പ്രവൃത്തി ദിനമാക്കി യുപിയിലെ യോഗി സർക്കാർ ഉത്തരവിറക്കിയതിലും വിദ്വേഷ രാഷ്ട്രീയം പ്രകടമാണ്. മതസ്വാതന്ത്രവും സഞ്ചാര സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നൽകുന്പോഴാണ് രാജ്യത്തെ കന്യാസ്ത്രീകൾക്ക് സന്ന്യാസവസ്ത്രം ഒഴിവാക്കി യാത്ര ചെയ്യേണ്ടി വന്നത്.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ആക്രമണങ്ങൾക്കെതിരേ എല്ലാ മതേതരവിശ്വാസികളും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.
Tags : Christian persecution M.M. Hassan Prime Minister PM modi