കോട്ടയം: ജില്ലയുടെ വിവിധ മേഖലകളില്‍ പനിയെത്തുടര്‍ന്നു വിട്ടുമാറാത്ത ചുമയുമായി കുട്ടികള്‍ അടക്കമുള്ള നിരവധിപേര്‍ ചികിത്സയില്‍.
ദിവസങ്ങളായി തുടരുന്ന ചുമ ജാഗ്രതയോടെ ചികിത്സിച്ചില്ലെങ്കില്‍ ന്യുമോണിയയ്ക്കു മുതല്‍ ആസ്മയ്ക്കുവരെ കാരണമായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
കുട്ടികളടക്കം നിരവധിപ്പേരാണു പനിയും ചുമയുമായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ പനി മാറുമെങ്കിലും ചുമ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണ്.
റെസ്പിറേറ്ററി സിന്‍സിഷല്‍ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു ചുമ മാറാതിരിക്കുന്നതിനു കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പകല്‍ സമയത്തെ കടുത്ത ചൂടും വെയിലും രാത്രിയിലെ തണുപ്പുള്ള കാലാവസ്ഥയും ഓരോ ദിവസവും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമാണു പനിക്കും ചുമയ്ക്കും പ്രധാനകാരണം.
ആശുപത്രിയില്‍ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചുമ, ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുമായിട്ടാണെത്തുന്നത്.
നുറൂകണക്കിനാളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കില്‍ മാത്രം ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളും പനിബാധിതരാല്‍ നിറഞ്ഞു.
അന്തരീക്ഷ മലിനീകരണവും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പൊടിപടലങ്ങളും വാഹനങ്ങളിലെ പുകയും ഇപ്പോഴത്തെ ചുമയ്ക്ക് കാരണമാകുന്നുണ്ട്.
ചൂടും വെയിലും അലര്‍ജികള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും വഴിവയ്ക്കും.
ജാഗ്രത പാലിക്കണം
പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കുന്നത് പൊടിപടലങ്ങളില്‍നിന്നും രോഗാണുക്കളില്‍നിന്നും സംരക്ഷണമാകും. കടുത്ത ചൂടില്‍ ധാരാളം ശുദ്ധജലം കുടിക്കണം.
രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ഉടനടി ഡോക്ടറെ കണ്ടു പരിശോധന നടത്തണം. പനിയോ ജലദോഷമോ വന്നാല്‍ തുടക്കത്തില്‍തന്നെ ആന്റിവൈറല്‍ ചികിത്സ തേടണമെന്നാണു ഭൂരിഭാഗം ഡോക്ടര്‍മാരും പറയുന്നത്.
കോവിഡിനുശേഷം വൈറല്‍ രോഗങ്ങളെ തുടര്‍ന്നുള്ള ന്യുമോണിയ കൂടുതല്‍ അപകടകാരിയായി മാറിയതും സ്ഥിതി ആശങ്കാജനകമാകുന്നുണ്ട്.
സ്വന്തം നിലയ്ക്കു മരുന്നുകള്‍ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കുമ്പോള്‍ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് രോഗികളെ സെക്കന്‍ഡറി ഇന്‍ഫെക്ഷനിലേക്ക് നയിക്കും.
ചുമ കടുത്താല്‍ എക്സ്റേ, പള്‍മനറി ഫംഗ്ഷന് ടെസ്റ്റ് തുടങ്ങിയ രോഗനിര്‍ണയ മാര്‍ഗങ്ങള്‍ തേടേണ്ടിവരും. മൂന്നാഴ്ച കഴിഞ്ഞിട്ടും ചുമ രൂക്ഷമായി തുടര്‍ന്നാല്‍ പള്‍മനോളജിസ്റ്റിനെ നിര്‍ബന്ധമായും കാണിക്കണം.
സ്വന്തം നിലയ്ക്കു കഫ്സിറപ്പ് വാങ്ങിക്കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുകയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം, വലിയ തോതില്‍ പനിയും വിട്ടുമാറാത്ത ചുമതയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Tags : Cold and Cough Kottayam Hospital Virus