തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൂത്ത് തല ഭവന സന്ദർശനം 20 മുതൽ 28 വരെ നടക്കും.
കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം. നേതാക്കൾ അവരവരുടെ പ്രദേശങ്ങളിൽ ഭവന സന്ദർശനത്തിനു നേതൃത്വം നൽകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ലഘുലേഖ ഭവന സന്ദർശന വേളയിൽ വിതരണം ചെയ്യും. യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും യോഗം ചർച്ച ചെയ്തു.
ശബരിമലയിലെ സ്വർണക്കൊള്ളയിലൂടെയും ആഗോള അയ്യപ്പസംഗമത്തിന്റെ മറവിലും വൻ അഴിമതി നടത്തിയവരെയും സർക്കാർ സംരക്ഷിക്കുകയാണെന്നു യോഗം കുറ്റപ്പെടുത്തി. അയ്യപ്പസംഗമ നടത്തിപ്പുമായി ബന്ധപ്പെട്ട് പണാപഹരണത്തിനു വൻ ഗൂഢാലോചന നടത്തുകയും കൃത്രിമരേഖ ചമയ്ക്കുകയും ചെയ്തു. ഇതിനു നേതൃത്വം നൽകിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. സിപിഎം ക്രിമിനലുകൾക്ക് ഒരു നിയമവും സാധാരണ ജനങ്ങൾക്കു മറ്റൊരു നിയമവുമാണ്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് അരാജകത്വത്തിലേക്കാണ് എൽഡിഎഫ് സർക്കാർ കേരളത്തെ നയിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കെ.ജെ. ജോർജ്, കനയ്യ കുമാർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുത്തു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ നേതാക്കളെ കളത്തിലിറക്കി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ കോണ്ഗ്രസ്.
ഇന്നലെ ചേർന്ന കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ യോഗത്തിലാണു തീരുമാനം. കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരെ സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജാഥയ്ക്കു വലിയ ജനസ്വീകാര്യതയാണു ലഭിക്കുന്നതെന്ന് കോണ്ഗ്രസ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല വ്യക്തമാക്കി. ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്ന മാർച്ച് ഏഴിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തേക്കുമെന്നും ഇത് സംബന്ധിച്ച അറിയിപ്പ് ഉടൻ ലഭിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഏറ്റവും നവീനമായ തെരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്തു നടത്താനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി. യോഗത്തിൽ ഡോ. ശശി തരൂർ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഓണ്ലൈനായാണ് പങ്കെടുത്തത്.
പാർലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മിന്നും വിജയം നേടിയ യുഡിഎഫിന്റെ വിജയത്തിൽ ഒരു ആശംസ വാക്കു പറയാൻപോലും മുഖ്യമന്ത്രി തയാറായിട്ടില്ല. അത്ര വിരോധമാണ് മുഖ്യമന്ത്രിക്ക് യുഡിഎഫിനോട്. പരാജയപ്പെട്ട് പടുകുഴിയിൽ വീണിട്ടും കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്കെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Tags : Congress Booth Committees visit Home