തിരുവനന്തപുരം: യുവജനങ്ങളെ ഉത്പാദനമേഖലയുമായി ബന്ധപ്പെടുത്തുന്ന പദ്ധതികൂടിയാണ് കണക്ട് ടു വർക്ക് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പഠനം കഴിഞ്ഞു ജോലിക്കു തയാറെടുക്കുന്ന ധാരാളം പേർ നാട്ടിലുണ്ട്. ഓരോ ജോലിക്കും ആവശ്യമായ വിദ്യാഭ്യാസയോഗ്യത മാത്രം പോരാ, പ്രത്യേകമായ നൈപുണ്യംകൂടിവേണം. അങ്ങനെ നൈപുണ്യം വേണ്ടവർക്കു പിന്തുണ നൽകുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കണക്്ട് ടു വർക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പിണറായി വിജയൻ.
പരമാവധി ഒരു വർഷത്തേക്ക് ആയിരം രൂപ പ്രതിമാസം ലഭിക്കുന്ന രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ മുപ്പതിനായിരത്തിലധികം അപേക്ഷ ലഭിച്ചു. കുറച്ചുകാലം മുന്പുവരെ കണ്ടുവന്ന പ്രവണത എന്തെങ്കിലും കോഴ്സ് പഠിക്കുന്നു.
പഠനം അവസാനിക്കുന്നതോടെ കോഴ്സുമായുള്ള ബന്ധം അവസാനിക്കുന്നു എന്നതായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിക്കു മാറ്റം വന്നുതുടങ്ങി.
പഠനത്തിനുശേഷം തൊഴിലന്വേഷണം എന്ന രീതിയിൽ നിന്നു മാറി പഠനത്തോടൊപ്പം തൊഴിലും നൈപുണ്യ വികസനവും എന്ന കാഴ്ചപ്പാടിലേക്കു കുട്ടികളെത്തി.
ഇതിനായി നടത്തിയ ഇടപെടലുകളുടെ തുടർച്ചയാണു കണക്ട് ടു വർക്ക് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, എ.കെ. ശശീന്ദ്രൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, വി.കെ. പ്രശാന്ത് എംഎൽഎ, എ.എ. റഹിം എംപി എന്നിവർ പങ്കെടുത്തു.
Tags : Chief Minister Connect to Work Scheme manufacturing sector