കൊച്ചി: ഒരു സ്ത്രീയുമായുള്ള ബന്ധം ഉപേക്ഷിച്ച് മറ്റൊരു ബന്ധമുണ്ടാക്കിയാല്‍, സമ്മതത്തോടെയുള്ള മുന്‍കാല ലൈംഗികബന്ധങ്ങള്‍ ബലാത്സംഗമായി മാറില്ലെന്ന് ഹൈക്കോടതി.
വിവാഹവാഗ്ദാനം നല്‍കിയാണ് ലൈംഗികബന്ധം എന്നാരോപിച്ചാലും സമ്മതത്തോടെയാണെങ്കില്‍ അത് ബലാത്സംഗ പരാതിയായി മാറുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കേസുകളില്‍, നേരത്തേയുള്ള ലൈംഗികബന്ധത്തിനുള്ള സമ്മതം വിവാഹവാഗ്ദാനം നല്കി നേടിയതാണെന്നു പറയാനാവില്ലെന്ന് ജസ്റ്റീസ് ജി. ഗിരീഷ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ മുപ്പത്തെട്ടുകാരനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 493 (നിയമപരമായ വിവാഹമെന്നു വിശ്വസിച്ച് വഞ്ചനാപരമായി പുരുഷന് സഹവാസം നടത്തി), 496 (നിയമപരമായ വിവാഹം കൂടാതെ വഞ്ചനാപരമായി വിവാഹച്ചടങ്ങ് നടത്തി), 376 (ബലാത്സംഗത്തിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്.
രണ്ടു കുട്ടികളുടെ മാതാവായ പരാതിക്കാരിയുമായി 2009ല്‍ സൗഹൃദത്തിലാവുകയും പിന്നീട് വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷന് കേസ്. 2013ല്‍ ഭര്‍ത്താവ് മരിച്ച പരാതിക്കാരിയോടും കുട്ടികളോടുമൊപ്പം ഇയാൾ താമസമാരംഭിച്ചു. പിന്നീട്, വയനാട്ടില്‍ ജോലി ലഭിച്ചശേഷവും പരാതിക്കാരിയെ സന്ദര്‍ശിക്കുകയും ബന്ധം നിലനിര്‍ത്തുകയും ചെയ്തു.
പരാതിക്കാരി വിവാഹത്തിനു നിര്‍ബന്ധിച്ചപ്പോള്‍, ഇയാൾ മെഴുകുതിരിയുടെയും വിളക്കിന്റെയും മുന്നില്‍വച്ച് മാല അണിയിക്കുകയും വിവാഹം കഴിച്ചതായി വിശ്വസിപ്പിക്കുകയും ചെയ്തു. 2014 ല്‍ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി അറിഞ്ഞപ്പോഴാണു പരാതി നല്‍കിയത് . എന്നാൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇവർക്കിടയിൽ ഉണ്ടായിരുന്നതെന്ന് നിരീക്ഷിച്ചാണ് കോടതി കേസ് തള്ളിയത്.
Tags : constitute rape Kerala High Court sexual relations Rape