തിരുവനന്തപുരം: അധികാര തുടർച്ച രാഷ്ട്രീയ പാർട്ടികളെ നശിപ്പിക്കുമെന്നും അത് ദുരധികാരമായി മാറുമെന്നും മുന്നറിയിപ്പ് നൽകി എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. പശ്ചിമ ബംഗാളിലെ ഇടതുഭരണത്തിന്റെ തകർച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കേരളത്തിൽ ഇടതുമുന്നണി മൂന്നാം തുടർഭരണത്തിനായി ലക്ഷ്യമിടുമ്പോൾ സച്ചിദാനന്ദന്റെ ഈ പ്രസ്താവന സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്.
തുടർച്ചയായി അധികാരത്തിൽ ഇരിക്കുന്നത് പാർട്ടിയുടെ സ്വാഭാവിക വളർച്ചയെ തടയുകയും ജനങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യും. ബംഗാളിൽ ദീർഘകാലം അധികാരത്തിലിരുന്നപ്പോൾ ഒരു വിഭാഗം ആളുകൾ അടിച്ചമർത്തപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്തു. ഇത് അധികാരം പാർട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ്. തുടർച്ചയായ ഭരണമല്ല, മറിച്ച് മാറിമാറിയുള്ള ഭരണമാണ് ജനാധിപത്യത്തിൽ നല്ലത്. ഇത് ഭരണാധികാരികളിൽ ജാഗ്രതയുണ്ടാക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
സച്ചിദാനന്ദന്റെ പ്രസ്താവന ചർച്ചയായതോടെ മറുപടിയുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. ബംഗാൾ പോലെയല്ല കേരളമെന്നും ഇവിടുത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തുടർഭരണം ജനക്ഷേമത്തിനാണെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗൃഹസന്ദർശന വേളകളിൽ ഒരാൾ പോലും സർക്കാരിനെ വിമർശിച്ചില്ലെന്നും സച്ചിദാനന്ദൻ ബംഗാളിനെക്കുറിച്ചുള്ള കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നുമാണ് ടി.പി. രാമകൃഷ്ണന്റെ വ്യാഖ്യാനം.
Tags : Sachidanandan CPM