പയ്യന്നൂര്‍: ആരോപണവിധേയനായ ടി.ഐ. മധുസൂദനന് എംഎല്‍എ രാജിവയ്ക്കണമെന്ന ആവശ്യവുമായി പയ്യന്നൂരില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ 18 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്. അനുമതിയില്ലാതെ നഗരത്തില്‍ പ്രകടനം നടത്തിയതിന് വിവിധ കക്ഷികളില്‍പ്പെട്ട 139 പേര്‍ക്കെതിരേയും കേസെടുത്തു.
എംഎല്‍എക്കെതിരായി സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞിക്കൃഷ്ണന് നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് എംഎല്‍എ രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച വൈകുന്നേരം പ്രകടനം നടത്തിയത്. പ്രകടനം പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെത്തിയപ്പോഴാണു സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.
ആക്രമണത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എ.പി. നാരായണന് (70), ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. രൂപേഷ് (49) , വെള്ളൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ടി. ഹരീഷ് (48), വെള്ളൂരിലെ ടി. രാജന് (66) എന്നിവര്‍ക്കു പരിക്കേറ്റിരുന്നു. ഇതുസംബന്ധിച്ച് എ. രൂപേഷ് നല്കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. അശ്വിന് കണ്ടങ്കാളി, സൂനജ്, നിഖില്‍, ലിജിത്ത് തുടങ്ങി എട്ടുപേര്‍ക്കെതിരേയും മറ്റു കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരേയുമാണ് പോലീസ് കേസെടുത്തത്.
എംഎല്‍എയുടെ രാജിയാവശ്യപ്പെട്ടു പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ പി.കെ. സുജിത് കുമാര്‍, എ. അശോകന്, ഒ.പി. ലോഹിതന്‍ എന്നിവര്‍ക്കു പരിക്കേറ്റിരുന്നു.
ഇതിനെതിരേ സുജിത്കുമാര്‍ നല്കിയ പരാതിയിലാണു സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി. സന്തോഷ്, നഗരസഭാ ചെയര്മാന് സരിന് ശശി, പോത്തേര കൃഷ്ണന് തുടങ്ങിയ 15 സിപിഎം പ്രവര്‍ത്തകര്‍ക്കും മറ്റു കണ്ടാലറിയാവുന്ന പത്തുപേര്‍ക്കുമെതിരേ കേസെടുത്തത്.
പയ്യന്നൂര്‍ നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കോണ്‍ഗ്രസിലെ 57 പേര്‍ക്കെതിരേയും 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയും 57 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു.
Tags : CPM attack in Payyannur 43 people Case filed