കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയിൽ ആരോപണവിധേയനായ പോറ്റിയുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാക്കൾക്കെതിരേ സിപിഎമ്മും ബിജെപിയും നടത്തുന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
കോൺഗ്രസിനെ ആക്ഷേപിക്കാനായി സിപിഎമ്മും ബിജെപിയും ഒന്നിച്ചു പരിശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊള്ള നടത്തിയവരെ സംരക്ഷിക്കാനായി ഭരണസംവിധാനത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്.
കോണ്‍ഗ്രസ് രാജ്യത്തും സംസ്ഥാനത്തും പ്രതിപക്ഷത്താണ്. അതുകൊണ്ട് ശബരിമലയിലെ കള്ളന്മാര്ക്ക് ഒത്താശ ചെയ്യാന്‍ സാധിക്കുക ഭരണകക്ഷിക്കാണ്. ശബരിമലക്കൊള്ളയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികള്‍ക്കെതിരേ സിപിഎം ചെറിയ ശിക്ഷണനടപടി പോലും എടുത്തില്ല. പോറ്റി മുഖ്യമന്ത്രിയുടെ അടുത്തെത്തിയത് എന്തിനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ജയിക്കാന്‍ യുഡിഎഫ് സ്വതന്ത്രനെ പണം നല്കി സിപിഎം സ്വാധീനിച്ചു. അതിന്റെ ഫോണ്‍ സന്ദേശം പുറത്തുവന്നു. കുതിരക്കച്ചവടം നടത്തി തെരഞ്ഞെടുപ്പ് പരാജയം മറച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മറ്റത്തൂരിലും കാലുമാറ്റത്തിനു പ്രോത്സാഹനം നടത്തുകയാണു ചെയ്തത്. ഇതെല്ലാം സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളാണു തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : CPM BJP objection baseless Sunny Joseph MLA KPCC President