തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാനസമിതിയിൽ വിലയിരുത്തൽ. ശബരിമല വിവാദവും സ്വർണക്കൊള്ളയിൽ നടപടി എടുക്കാത്തതും തിരിച്ചടിയായി.
ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യമാണ് പ്രചാരണ സമയത്ത് പല ഭാഗത്തുനിന്നും നേരിട്ടത്.
ഇതിന് മറുപടി നൽകാൻ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തൽ. എന്നാൽ കനത്ത തിരിച്ചടി നേരിട്ടു. ഭരണരംഗത്ത് വിവാദങ്ങളില്ലാത്ത കാലമാണ് കടന്നുപോയത്. പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തിരിച്ചടിയായി.
ഒരു ആലോചനയും കൂടാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു. സിപിഎം - ബിജെപി ധാരണയെന്ന യുഡിഎഫ് പ്രചാരണത്തിന് അത് ഒരളവ് വരെ വിശ്വാസ്യത കൂട്ടിയെന്നും വിമർശനം ഉയർന്നു. അയ്യപ്പ സംഗമത്തിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.
എൽഡിഎഫ് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു. പിന്നീട് പുറത്തുവന്ന സ്വർണക്കൊള്ളയും വ്യാഖ്യാനങ്ങൾക്ക് ആക്കംകൂട്ടി. സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാ വീഴ്ചയുണ്ടായി.
ഇതെല്ലാം പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്നും സംസ്ഥാന സമിതി വിലയിരുത്തി.
Tags : local body election cpm state committee meeting