തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ സിപിഎം.
നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ഭൂപടത്തിൽ കേരളം എന്നൊരു സംസ്ഥാനം നിലനിൽക്കുന്നില്ല എന്ന രീതിയിലുള്ള സമീപനമാണ് കേന്ദ്ര ബജറ്റിൽ പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച 29 ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഇത്തവണയും പ്രഖ്യാപിച്ചില്ല. കേന്ദ്രം പ്രഖ്യാപിച്ച ഏഴ് അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുർവേദത്തിന്റെ ഈറ്റില്ലമായിട്ടും കേരളത്തിന് ആയുർവേദ എയിംസ് അനുവദിച്ചില്ല. ഉൾനാടൻ ജലഗതാഗത പദ്ധതി, സർവ്വകലാശാലകൾ, ടൗൺഷിപ്പുകൾ എന്നിവയുടെ പ്രഖ്യാപനങ്ങളിലും കേരളമില്ല.
പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളോ, റബർ വില സ്ഥിരതാ ഫണ്ടോ ബജറ്റിലില്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന റെയിൽവേ കോച്ച് ഫാക്ടറിയെക്കുറിച്ച് പരാമർശമില്ലാത്ത ബജറ്റ്, പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല.
ആശാ വർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരെ പൂർണമായും അവഗണിച്ചു. സാധാരണക്കാരെ കൈയൊഴിഞ്ഞ് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന കേന്ദ്രം, വൻകിട കമ്പനികളുടെ ആൾട്ടർനേറ്റ് ടാക്സ് കുറയ്ക്കുകയും ചെയ്തു.
തൊഴിലുറപ്പ് പദ്ധതി വിഹിതത്തിലുണ്ടായ വൻ വെട്ടിക്കുറവ് കേരളത്തിൽ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയേയും തകിടം മറിക്കുന്നതാണ്. ക്ഷേമ പദ്ധതികൾ വർധിപ്പിക്കാൻ തയാറാകാത്ത സർക്കാർ പാവങ്ങളെ പൂർണമായും അവഗണിച്ചു.
ഈ സാഹചര്യത്തിൽ, ഫെബ്രുവരി മൂന്നിന് എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചും ജനദ്രോഹ ബജറ്റിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് സിപിഎം അഭ്യർത്ഥിച്ചു.
Tags : CPM black day union budget