പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു ഭീഷണിയുയര്‍ത്തി പാലക്കാട്ടെ സിപിഎം വിമതര്‍. ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിക്കാനാണു നീക്കം. പാലക്കാട് കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തില്‍ നീക്കങ്ങള്‍.
മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിമത കണ്വന്ഷന് വിളിച്ചുചേര്ക്കാനാണു തീരുമാനം. കൊഴിഞ്ഞാമ്പാറ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഎം വിമതരാണു സംയുക്തനീക്കം നടത്തുന്നത്. യുഡിഎഫ് പിന്തുണയും വിമതര്‍ക്കുണ്ട്.
പാലക്കാട്ടെ വിമതനീക്കം സിപിഎം നിരീക്ഷിച്ചുവരികയാണ്. പി.കെ. ശശിയുടെ നീക്കങ്ങള്‍ കഴിഞ്ഞദിവസം ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായിരുന്നു. ശശിയെ കോണ്‍ഗ്രസിലേക്കെത്തിക്കാനുള്ള നീക്കവും സജീവമാണ്. പി.കെ. ശശി എത്തിയാല്‍ ഷൊര്‍ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയേക്കും. കെടിഡിസി ചെയര്‍മാന്‍സ്ഥാനം ശശി ഉടന്‍ രാജിവയ്ക്കുമെന്നാണു സൂചന.
ബിജെപി നേതാവ് പ്രമീള ശശിധരനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമവും കോണ്‍ഗ്രസില്‍ നടക്കുന്നതായാണു വിവരം. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്ര പാലക്കാട്ടെത്തുമ്പോൾ കൂടുതൽ നേതാക്കളുടെ പാര്ട്ടിപ്രവേശനമുണ്ടാവുമെന്നു സൂചനകളുണ്ട്.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പിഎ സുരേഷിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണു പുതിയ നീക്കങ്ങള്‍. മലമ്പുഴ മണ്ഡലത്തില്‍ മത്സരിപ്പിക്കാമെന്നാണ് സുരേഷിനു വാഗ്ദാനം നല്‍കിയിരിക്കുന്നത്. സുരേഷ് മത്സരിച്ചാല്‍ വിജയിക്കുമെന്നാണു കോണ്‍ഗ്രസ് കണക്കുകൂട്ടൽ.
ദീര്‍ഘകാലമായി പാര്‍ട്ടിയുമായി അകന്നുനില്ക്കുകയാണു സുരേഷ്. കല്‍മണ്ഡപം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുരേഷ് 2002-ലാണ് വിഎസിനൊപ്പം ചേരുന്നത്. ഇതോടെ ഔദ്യോഗിക നേതൃതത്തിന്റെ കണ്ണില്‍ കരടാവുകയും പുറത്താകുകയുമായിരുന്നു.
Tags : CPM sectarian violence Palakkad threat