കണ്ണൂർ: പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ വിപിൻ രാജിന്റെ ഇടതു കൈപ്പത്തിയാണ് ചിതറിപ്പോയത്.
ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ വിപിൻ ആശുപത്രിയിൽ ചികിത്സയിലാണ്. പടക്കം പൊട്ടി കൈപ്പത്തി തകർന്നുവെന്നാണ് കൂടെയുള്ളവർ ആശുപത്രിയിൽ അറിയിച്ചത്.
തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു അഞ്ചു കിലോമീറ്റർ അകലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കോൺഗ്രസ് ഓഫീസ് തകർത്ത കേസിലടക്കം നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ. സ്ഫോടനം ഉണ്ടായ സ്ഥലത്ത് ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തി. തദ്ദേശതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപക ആക്രമണം ഉണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് ബോംബ് സ്ഫോടനമുണ്ടായത്. പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കുകയാണെന്ന് പോലീസ് റിപ്പോർട്ടുണ്ടായിരുന്നു.
Tags : bobm blast kannur police case cpm worker hand injured