കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗി മരണമടഞ്ഞ സംഭവത്തില്‍ തുച്ഛമായ തുക നഷ്ടപരിഹാരം നല്കാന് വിസമ്മതിച്ച് കുടുംബത്തെ ആരോഗ്യവകുപ്പ് വട്ടംകറക്കിയത് 16 വര്‍ഷം. ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കുശേഷം അതേ തുകതന്നെ നല്‍കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
2004ല്‍ വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (നിലവില്‍ വയനാട് ഗവ. മെഡിക്കല്‍ കോളജ്) യില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് മരണമടഞ്ഞ രാജു എന്നയാളുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ നല്കാന് മടിച്ചാണ് 16 വര്‍ഷം ആരോഗ്യവകുപ്പ് നിയമപോരാട്ടം നടത്തിയത്.
രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് 2004 ജൂണ്‍ എട്ടിന് ഡോ. കെ.ജി. രഘുവിനെ ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് രാജുവിന്റെ കുടുംബം നല്കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടത്.
ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ നല്കാന് 2009 നവംബര്‍ നാലിനാണ് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടത്. നഷ്ടപരിഹാരം നല്‍കാതെ നടപടികള്‍ നീണ്ടുക്കൊണ്ടുപോയ ആരോഗ്യ വകുപ്പ് 2010ല്‍ ഹൈക്കോടതിയില്‍ ദേശീയമനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ചോദ്യംചെയ്ത് ഹര്‍ജി നല്കി. ഈ കേസില്‍ 15 വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ശരിവച്ച് വിധി പുറപ്പെടുവിച്ചത്.
രോഗി മരിച്ച സംഭവത്തില്‍ ഡോക്ടറെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തതിലൂടെ, ചികിത്സാപ്പിഴവ് സംഭവിച്ചതായും അതുവഴി മനുഷ്യാവകാശലംഘനം നടന്നതായും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തുക നല്‍കണമെന്നു വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് നഷ്ടപരിഹാരം നല്കാന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കഴിഞ്ഞദിവസം ഉത്തരവിറക്കുകയായിരുന്നു.
അതിനിടെ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ച നഷ്ടപരിഹാരത്തേക്കാള്‍ കൂടുതല്‍ തുക ആരോഗ്യവകുപ്പ് നഷ്ടപരിഹാരം കൊടുക്കാതിരിക്കാനുളള നിയമനടപടികള്‍ക്കായി ചെലവഴിച്ചതായാണു സൂചന. നഷ്ടപരിഹാരം ഉടന്‍ കൊടുക്കാന്‍ ഉത്തരവിറക്കിയെങ്കിലും ഏതു ഫണ്ടില്‍നിന്നാണു തുക നല്കേണ്ടെതെന്നതില് ഇനിയും അവ്യക്തതയുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Tags : medical negligence Health department tribal family High court